ഇസ്ലാമാബാദ്: അന്താരാഷ്‌ട്ര നിയന്ത്രണങ്ങളിൽ നിന്ന് ഒരുവിധം തലയൂരാൻ കാത്തു നിൽക്കുന്ന പാകിസ്താനെ സാമ്പത്തിക കുരുക്കിലാക്കാൻ ചൈന. അന്താരാഷ്‌ട്ര സഹായം എത്തുംമുന്നേ പാകിസ്താന് 200 ശതലക്ഷം ഡോളർ വായ്പ അനുവദിച്ചുകൊണ്ടാണ് ചൈന ഒരുമുഴം മുന്നേ എറിയുന്നത്.
ചൈനയ്‌ക്ക് വൻതുക തിരിച്ചടവുള്ള പാകിസ്താനെ വീണ്ടും വെട്ടിലാക്കാനാണ് കൂടുതൽ ധനസഹായമെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും ഫ്രാൻസും ജർമ്മനിയും നേതൃത്വം കൊടുക്കുന്ന അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണ ഏജൻസിയുടെ ഗ്രേ പട്ടികയിൽ നിന്നും തലയൂരാൻ നിൽക്കേയാണ് ചൈന വീണ്ടും സഹായവുമായി എത്തുന്നത്. അന്താരാഷ്‌ട്ര തലത്തിൽ അമേരിക്കയുമായി പാകിസ്താൻ കൂടുതൽ അടുക്കാതിരിക്കാനുള്ള നയതന്ത്രമാണ് ചൈന പയറ്റുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബോർഡർ റോഡ് പദ്ധതിയിലൂടേയും വൻകിട നിർമ്മാണ ങ്ങളിലൂടേയും ചൈന പാകിസ്താനിലെ ഭൂരിഭാഗം വ്യവസായ മേഖലയും കൈപിടിയിലാക്കി യിരിക്കുകയാണ്. തുറമുഖം, വൈദ്യുത പ്ലാന്റുകൾ, എണ്ണ ശുദ്ധീകരണ പദ്ധതി, ഉരുക്കു നിർമ്മാണ ശാല, ഖനന മേഖലകൾ എന്നിവയെല്ലാം ചൈനീസ് കമ്പനികളും റഷ്യൻ കമ്പനികളുമാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.
ചൈന പാകിസ്താനിലെ ഭരണമാറ്റത്തെ വളരെ ഭാവാത്മകമായി കാണുന്നതിൽ സന്തോഷമുണ്ട്. ധനപരമായ പ്രതിസന്ധി മറികടക്കാൻ കൂടുതൽ വായ്പ അനുവദിക്കുന്നതിൽ നന്ദിയുണ്ടെന്നും വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ഏഷ്യൻ മേഖലയിൽ ശ്രീലങ്ക ചൈനയ്‌ക്ക് പൂർണ്ണമായും സാമ്പത്തികവും വ്യവസായികവുമായി അടിമയായതിന് പിന്നാലെ നേപ്പാളും ചൈന വിരിച്ച വൻ കടക്കെണിയിലാണ്. അതേ പാതയിലാണ് പാകിസ്താനും നീങ്ങുന്നതെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഒഴിച്ച് ബാക്കി എല്ലാ രാജ്യങ്ങളുമായി ബോർഡർ റോഡ് പദ്ധതി വഴി വ്യവസായ വാണിജ്യ പങ്കാളിത്തം ഉറപ്പിക്കുകയും പിന്നീട് സാമ്പത്തികമായി കുരുക്കിലാക്കുന്ന ചൈനയ്‌ക്കെതിരെ നീങ്ങാനാണ് അമേരിക്ക പാകിസ്താനെതിരായ സാമ്പത്തിക നിയന്ത്രണത്തിൽ അയവുവരുത്താൻ തീരുമാനിച്ചിട്ടുള്ളത്. പശ്ചാത്യ നീക്കം മുന്നിൽ കണ്ടാണ് ചൈന-റഷ്യ സംയുക്തനീക്കം നടക്കുന്നത്.
Comments