ന്യൂഡൽഹി: 201 വയസുള്ള ബുദ്ധ സന്യാസിയെ ചുറ്റിപറ്റിയുള്ള വാർത്തകളും ചിത്രങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയെ. നേപ്പാളിലെ ഗുഹയിൽ ധ്യാനത്തിലിരിക്കുന്ന ഇദ്ദേഹത്തെ അടുത്തിടെയാണ് കണ്ടെത്തിയതെന്നാണ് അവകാശവാദം. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ തന്നെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ജുവാൻ വിൻസെറ്റ് മോറയ്‌ക്ക് തന്നെ 113 വയസേ ഉള്ളൂ പ്രായം എന്ന് അറിയാത്തവരല്ല നാം. പിന്നെ എങ്ങനെയാണ് 201 വയസുള്ള ഒരാൾ? ഇത് സത്യമോ അതോ മിഥ്യയോ? ബുദ്ധ സന്യാസിയുടേതെന്ന് പ്രചരിക്കുന്ന ചിത്രം കള്ളമാണോ അങ്ങനെ നൂറ് നൂറ് ചോദ്യങ്ങളാണ് ഉയരുന്നത്.
എന്നാൽ സത്യത്തിൽ പ്രചരിക്കുന്ന ചിത്രം ബുദ്ധസന്യാസിയുടേത് തന്നെയാണ്.എന്നാൽ അദ്ദേഹം 92ാം വയസിൽ മരണമടഞ്ഞു. കാവി വസ്ത്രം ധരിച്ച ഈ ബുദ്ധ സന്യാസിക്കൊപ്പം മെഡിക്കൽ പ്രൊഫഷണലുകൾ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സന്യാസിക്ക് 201 വയസ്സുണ്ടെന്നും നേപ്പാളിലെ പർവതനിരകളിലെ ഒരു ഗുഹയിൽ വച്ചാണ് അദ്ദേഹത്തെ കണ്ടെത്തിയത് എന്നും അവകാശപ്പെട്ടാണ് പലരും ഈ ചിത്രം പങ്കു വച്ചത്.
എന്നാൽ ഈ പ്രചാരണം സത്യമല്ലെന്ന് ഫേസ്ബുക്കിന്റെ ഫാക്ക്റ്റ് ചെക്കിംഗ് വെബ്‌സൈറ്റായ ന്യൂസ്ചെക്കർ കണ്ടെത്തി.വൈറൽ ഇമേജിൽ റിവേഴ്സ് സെർച്ച് നടത്തിയ പ്പോഴാണ് ഇത് കണ്ടെത്തിയത്.
ഒരു ബുദ്ധ സന്യാസി മരിച്ച് രണ്ട് മാസത്തിന് ശേഷം മൃതദേഹം ശവപ്പെട്ടിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം യുഎസിലെ ദി സൺ എന്ന മാദ്ധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്തയിലേതാണ്.2018 ജനുവരി 22-നാണ് ചിത്രം പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് അനുസരിച്ച് ലുവാങ് ഫോർ പിയാൻ എന്ന് പേരുള്ള 92 വയസ്സുകരനാണ് സന്യാസി. അദ്ദേഹം 2017 നവംബർ 16 ന് തന്റെ 92-ാം വയസിൽ ബാങ്കോക്കിലെ ഒരു ആശുപത്രിയിൽ അസുഖം ബാധിച്ച് മരണമടഞ്ഞതാണ്.
സന്യാസിയുടെ മരണശേഷം ഏതാനും മാസങ്ങൾക്ക് ശേഷം, ബുദ്ധമത ആചാരപ്രകാരം, അദ്ദേഹത്തിന്റെ അനുയായികൾ ശവകുടീരം തുറന്ന് മൃതദേഹം പുറത്തെടുത്തിരുന്നു. തുടർന്ന് മൃതദേഹത്തിന്റെ വസ്ത്രം മാറ്റിയിരുന്നു.പിന്നീട് ഇതിന്റെ ചിത്രവുമെടുത്തു.പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള സന്യാസിയുടെ ഈ ചിത്രം അനുയായികൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ നേപ്പാളിൽ ധ്യാനത്തിലിരിക്കുന്ന ‘201 വയസുള്ള’ ബുദ്ധ സന്യാസി എന്ന പേരിൽ പ്രചരിക്കുന്നത്.
Comments