മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന രാഷ്‌ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഏകനാഥ് ഷിൻഡെ എന്ന ശിവസേന നേതാവിന്റെ രാഷ്‌ട്രീയ ജീവിതം സംഭവബഹുലമാണ്. താക്കറെക്കും ഡീഗേക്കും ശേഷം ശിവസേനയിലെ ഏറ്റവും ശക്തനും ജനപ്രിയനും തന്ത്രശാലിയുമായ നേതാവാണ് ഏകനാഥ് ഷിൻഡെ.
മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്ക് ബാൽ താക്കറെയുടെ കൈ പിടിച്ചായിരുന്നു ഏകനാഥ് ഷിൻഡെയുടെ കടന്നു വരവ്. ഉദ്ധവ് താക്കറെക്ക് പകരം ഷിൻഡെയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കി പ്രതിസന്ധി പരിഹാരിക്കാനുള്ള നീക്കത്തിലേക്ക് വരെ ഒരു ഘട്ടത്തിൽ ശിവസേന എത്തിയത് ഏറ്റവും വലിയ വിരോധാഭാസമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകാതെ, ഹിന്ദുത്വത്തിൽ മുറുകെ പിടിച്ചു നിലകൊള്ളുകയാണ് ഷിൻഡെ.
ഒരു സാധാരണ ഓട്ടോ റിക്ഷാ ഡ്രൈവറിൽ നിന്നും മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാൾ എന്ന നിലയിലേക്കുള്ള ഷിൻഡെയുടെ വളർച്ച സംഭവബഹുലമാണ്. നാല് തവണ എം എൽ എ ആയ ഷിൻഡെ, മഹാ വികാസ് അഖാഡി സർക്കാരിലെ നഗരവികസന വകുപ്പ് മന്ത്രിയായിരുന്നു.
1964 ഫെബ്രുവരി 9ന് ജനിച്ച ഏകനാഥ ഷിൻഡെക്ക്, സാമ്പത്തിക പരാധീനതകൾ നിമിത്തം ബിരുദ പഠനം പൂർത്തീകരിക്കാനായിരുന്നില്ല. വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച അദ്ദേഹം, താനെയിൽ ഓട്ടോ ഡ്രൈവറായി. ശിവസേന മഹാരാഷ്‌ട്രയിൽ അനിഷേധ്യ ശക്തിയായി വളർന്നു വരുന്ന നാളുകളിലാണ് ഷിൻഡെയുടെ രാഷ്‌ട്രീയ പ്രവേശനം. ശിവസേനയുടെ ഹിന്ദുത്വവാദവും ബാൽ താക്കറെ എന്ന ശക്തനായ നേതാവിന്റെ സന്നിദ്ധ്യവുമായിരുന്നു അദ്ദേഹത്തെ ശിവസേനയിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങൾ.
താനെ നഗരത്തിൽ പോലീസ് കൈവെക്കാൻ മടിച്ച പല വൻ വിഷയങ്ങളും ശിവസേന അക്കാലത്ത് പരിഹരിച്ചിരുന്നത് ആദ്യം ചൊല്ലിക്കൊടുത്തും പിന്നെ തല്ലിക്കെടുത്തിയുമായിരുന്നു. അക്കാലത്ത് യുവനേതാവായിരുന്ന ഷിൻഡെ സ്വാഭാവികമായും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ പ്രതിയായി. ശിവസേന അതികായനായ ആനദ് ഡീഗെയുടെ നിഴലിലായിരുന്നു ആദ്യ കാലത്ത് ഷിൻഡെയുടെ പ്രവർത്തനങ്ങൾ. 2001ൽ, ആനന്ദ് ഡീഗെയുടെ മരണത്തിന് ശേഷം, ശിവസേന നേതൃനിരയിലേക്ക് ഏകനാഥ് ഷിൻഡെ ചുവടുവെച്ചു.
1997ൽ തന്നെ താനെ മുനിസിപ്പൽ കോർപ്പറേഷൻ അംഗമായിരുന്നു ഏകനാഥ് ഷിൻഡെ. 2004ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച് അദ്ദേഹം എം എൽ എ ആയി. തുടർന്ന്, ശരവേഗത്തിലായിരുന്നു ശിവസേനയുടെ മുൻനിര നേതൃത്വത്തിലേക്കുള്ള ഷിൻഡെയുടെ വളർച്ച.
2005ൽ ഏകനാഥ് ഷിൻഡെ ശിവസേനയുടെ താനെ ജില്ലാ മേധാവിയായി. 2014ൽ, മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ആദ്യ നാളുകളിൽ ശിവസേന എൻഡിഎയിൽ നിന്നും താത്കാലികമായി വിട്ടു നിന്നു. അന്ന് പ്രതിപക്ഷ നേതാവായി ഷിൻഡെ നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും, പിന്നീട് സേന എൻഡിഎ സഖ്യത്തിൽ തിരികെ എത്തിയതോടെ ഷിൻഡെ ബിജെപി നേതൃത്വവുമായി അടുക്കാൻ തുടങ്ങി. അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഏറ്റവും അടുത്ത ശിവസൈനിക സുഹൃത്തായി അദ്ദേഹം മാറി. ആ സൗഹൃദം ഇന്നും സുദൃഢമായി നിലനിൽക്കുന്നു.
2019ൽ ശിവസേന ബിജെപി സഖ്യം ഉപേക്ഷിച്ച് മഹാ വികാസ് അഖാഡി സഖ്യത്തിൽ ചേർന്നപ്പോഴും ഏകനാഥ് ഷിൻഡെ ഹിന്ദുത്വ ആശയം വെടിഞ്ഞില്ല. തുടർന്ന് നടന്ന എം എൽ സി തിരഞ്ഞെടുപ്പുകളിലും ഹിന്ദുത്വത്തിൽ ഊന്നി തന്നെയായിരുന്നു ഏകനാഥ് ഷിൻഡെയുടെ പ്രചാരണം. ഇതിനിടെ, മഹാ വികാസ് അഖാഡി നേതൃനിരയിലെ ചില ഉന്നതർക്ക് അദ്ദേഹം അനഭിമതനായി. പ്രതികാര നടപടി എന്നോണം, കമ്മ്യൂണിസ്റ്റ് ഭീകരർ തേർവാഴ്ച നടത്തുന്ന ഗഡ്ചിരോളി ജില്ലയിൽ കാവൽ മന്ത്രിയായി അദ്ദേഹത്തെ നിയോഗിച്ചുവെങ്കിലും ആ ചുമതലയും അദ്ദേഹം ഭംഗിയായി നിറവേറ്റി. അക്കാലയളവിൽ കമാൻഡോ സംഘം മിന്നലാക്രമണങ്ങളിലൂടെ നിരവധി കമ്മ്യൂണിസ്റ്റ് ഭീകരരെ വധിക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ശിവസേന നേതാക്കന്മാരുമായി മാത്രമല്ല, അടിത്തട്ടിലെ പ്രവർത്തകർക്കിടയിൽ വരെ ശക്തമായ സ്വാധീനമുള്ള രാഷ്‌ട്രീയ നേതാവാണ് ഏകനാഥ് ഷിൻഡെ. അദ്ദേഹത്തിന്റെ മകൻ ഡോക്ടർ ശ്രീകാന്ത് ഷിൻഡെ കല്യാൺ ലോക്സഭാ മണ്ഡലത്തിൽ നിന്നുമുള്ള എം പിയാണ്. ഹിന്ദുത്വം എന്ന പ്രത്യശാസ്ത്രം വിടാതെ മുറുകെ പിടിക്കുന്ന ശിവസേന നേതാവാണ് ഷിൻഡെ. തങ്ങളാണ് ബാലാസാഹേബ് താക്കറെ വിഭാവനം ചെയ്ത ഹിന്ദുത്വം പിന്തുടരുന്ന യഥാർത്ഥ ശിവസൈനികർ എന്ന് പ്രഖ്യാപിച്ച്, ശിവസേനയിലെ ഭൂരിപക്ഷം എം എൽ എമാരും ഷിൻഡെക്ക് പിന്നിൽ നിർഭയം അണിനിരക്കുന്നതും സാക്ഷാൽ ഉദ്ധവ് താക്കറെയെ വരെ തള്ളിപ്പറയാൻ തയ്യാറാകുന്നതും ഏകനാഥ് ഷിൻഡെയുടെ നേതൃപാടവത്തിലും, സാമൂഹിക ഘടനയുടെ അടിത്തട്ട് മുതൽ ദേശീയ രാഷ്‌ട്രീയത്തിൽ വരെ വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ ബന്ധങ്ങളിലുമുള്ള വിശ്വാസം കൊണ്ടുമാണ് എന്ന് നിസ്സംശയം പറയാം.
Comments