ഇന്ത്യയുടെ ജനാധിപത്യ അടിത്തറയെ അധികാരക്കൊതി കൊണ്ട് പിടിച്ചുലച്ച അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ രാജ്യത്തെ വിവിധ ജയിലുകളിൽ പുഴുക്കളെ പോലെ യാതന അനുഭവിച്ച് പിടഞ്ഞു വീണ ജനാധിപത്യവാദികൾ നിരവധിയായിരുന്നു. മരണത്തെ അതിജീവിച്ച്, കൊടിയ മർദ്ദനങ്ങളുടെയും പീഡനങ്ങളുടെയും ഫലമായി കിട്ടിയ മാറാദുരിതങ്ങളും പേറി ജീവിക്കേണ്ടി വന്നവരുടെ എണ്ണം അതിലും അനേകമായിരുന്നു.
അക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ജയിലറയിൽ ചവിട്ടിയരയ്‌ക്കപ്പെട്ട, ഇഞ്ചിഞ്ചായി ശരീരത്തിന്റെ ഓരോ അണുവിലും മരണവേദന ഏറ്റുവാങ്ങപ്പെട്ട, ഒടുവിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ ഏറ്റവും ദയനീയമായ മരണത്തിന് കീഴടങ്ങിയ, നർത്തകിയും നടിയും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു സ്നേഹലത റെഡ്ഡി. 1932ൽ ആന്ധ്രാ പ്രദേശിലെ പരിവർത്തിത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച സ്നേഹലത, ചെറുപ്പകാലം മുതൽ തന്നെ ദേശീയ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടയായിരുന്നു.
കോളേജ് വിദ്യാഭ്യാസക്കാലത്ത്, കൊളോണിയൽ ഭരണകൂടത്തിന്റെ എല്ലാ ചിഹ്നങ്ങളെയും നിരാകരിച്ച സ്നേഹലത, തന്റെ ഹിന്ദു വ്യക്തിത്വത്തിൽ തന്നെ തുടരുകയും ഇന്ത്യൻ വസ്ത്രങ്ങളും പൊട്ടും ധരിക്കുകയും ചെയ്തിരുന്നു. പ്രസിദ്ധ നർത്തകനായിരുന്ന കിട്ടപ്പ പിള്ളയിൽ നിന്നും നൃത്തം അഭ്യസിച്ച അവർ, പ്രശസ്തയായ ഭരതനാട്യം നർത്തകിയായി പേരെടുത്തു.
കവിയും ഗണിതശാസ്ത്രജ്ഞനും സംവിധായകനുമായ പട്ടാഭിരാമ റെഡ്ഡിയെയാണ് സ്നേഹലത റെഡ്ഡി വിവാഹം കഴിച്ചത്. തികഞ്ഞ ദേശീയവാദിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഡോക്ടർ റാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടരായ ഇരുവരും ദേശീയവാദ രാഷ്‌ട്രീയത്തിന്റെ വക്താക്കളായി.
തമിഴ് നാടക രംഗത്തും സ്നേഹലത തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. 1960കളിൽ ഷേക്സ്പിയറുടെയും ഇബ്സന്റെയും നാടകങ്ങൾ അവതരിപ്പിച്ച മദ്രാസ് പ്ലെയേഴ്സ് എന്ന നാടക സംഘത്തിന് അവർ നേതൃത്വം നൽകി. ബംഗലൂരുവിൽ അശോക മന്ദണ്ണയ്‌ക്കൊപ്പം അഭിനയ എന്ന നാടക സംഘവും സ്നേഹലത റെഡ്ഡി സ്ഥാപിച്ചു. ‘സംസ്കാര‘ എന്ന കന്നഡ ചിത്രത്തിലെ സ്നേഹലതയുടെ റോളും പ്രകടനവും അക്കാലത്ത് ഇന്ത്യൻ സിനിമാ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. യു ആർ അനന്തമൂർത്തി തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സ്നേഹലതയുടെ ഭർത്താവ് പട്ടാഭി രാമ റെഡ്ഡി തന്നെയായിരുന്നു. ജാതി വ്യവസ്ഥയ്‌ക്കെതിരായ ആശയം പ്രമേയമാക്കിയ ചിത്രത്തിൽ ഗിരീഷ് കർണാട്, പി ലങ്കേഷ് എന്നിവരും അഭിനയിച്ചു.
സംസ്കാരയിൽ കേന്ദ്ര കഥാപാത്രമായ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സ്നേഹലത ചെയ്തത്. ചിത്രം ആദ്യം മദ്രാസ് സെൻസർ ബോർഡ് നിരോധിച്ചു. സ്നേഹലതയുടെയും പട്ടാഭിരാമ റെഡ്ഡിയുടെയും നിയമ പോരാട്ടങ്ങളുടെ ഫലമായി, ഒടുവിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചു. 1970ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1970ലെ ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രം പിന്നീട് നിരവധി അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു.
റാം മനോഹർ ലോഹ്യയുടെ ആദർശങ്ങൾ പിന്തുടർന്ന സ്നേഹലതയുടെയും ഭർത്താവിന്റെയും കഷ്ടകാലം ആരംഭിക്കുന്നത്, ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയും അടിയന്തിരാവസ്ഥയ്‌ക്കെതിരെയും പ്രതികരിച്ച് തുടങ്ങിയതോടെയാണ്. അടിയന്തിരാവസ്ഥക്കാലത്ത്, ട്രേഡ് യൂണിയൻ നേതാവായിരുന്ന ജോർജ്ജ് ഫെർണാണ്ടസിനോടൊപ്പം ചേർന്ന് ഇരുവരും രഹസ്യമായി രാഷ്‌ട്രീയ പ്രവർത്തനം തുടർന്നു. എന്നാൽ, ഫെർണാണ്ടസിന്റെ വിപ്ലവ പാതയിൽ നിന്നും മാറി, അക്രമ രഹിതമായ പ്രതിരോധത്തിലാണ് സ്നേഹലത വിശ്വസിച്ചിരുന്നത്.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് അധികകാലം ആകുന്നതിന് മുൻപേ, സ്നേഹലത റെഡ്ഡിയെ അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ ജയിലിലാക്കി. ബാംഗ്ലൂർ സെൻട്രൽ ജയിലിൽ, ഒരു മനുഷ്യസ്ത്രീക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള പീഡനങ്ങൾക്ക് അവർ വിധേയയാക്കപ്പെട്ടു. കൊടിയ പീഡനങ്ങൾ അനുഭവിക്കുമ്പോഴും, ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നരകിക്കുമ്പോഴും, അനീതിക്കും വെറുപ്പിനും എതിരായ പോരാട്ടം അവർ തുടർന്നു.
ഭരണകൂട ഭീകരത നിശ്ശബ്ദം സഹിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ അവർക്ക് ഇത്രമാത്രം യാതനകൾ അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് പിൽക്കാലത്ത് യു ആർ അനന്തമൂർത്തിി അഭിപ്രായപ്പെട്ടിട്ടുണ്ട്. പലപ്പോഴും കൊടിയ മർദ്ദനങ്ങൾക്ക് ശേഷം അവർക്ക് ഏകാന്ത തടവിൽ കഴിയേണ്ടി വന്നു. എട്ട് മാസക്കാലത്തെ ജയിൽ ജീവിതം അവരുടെ ആരോഗ്യത്തെ നിശ്ശേഷം നശിപ്പിച്ചു. ആരോഗ്യം നശിച്ച് രോഗിയായ അവസ്ഥയിലും, ഇടവേളകളിൽ ജയിലറയ്‌ക്ക് പുറത്ത് വെച്ച് സഹതടവുകാർക്ക് അവർ പാട്ടുകൾ പാടിക്കൊടുത്തു. നാടക രംഗങ്ങൾ അഭിനയിച്ച് കാട്ടിയും വിനോദങ്ങളിൽ ഏർപ്പെട്ടും സ്ത്രീ തടവുകാരുടെ ആത്മവിശ്വാസം കെടാതെ കാത്തു.സ്ത്രീ തടവുകാർക്ക് നേരിടേണ്ടി വരുന്ന കൊടിയ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും അവർക്ക് നല്ല ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജയിലിനുള്ളിൽ അവർ സമരം നയിച്ചു.
ജയിലിലെ തന്റെ ദുരിതങ്ങളും ചിന്തകളും ഒരു ചെറിയ ഡയറിയിൽ അവർ കുറിച്ച് വെച്ചു. താൻ ഉൾപ്പെടെ ജയിലിൽ എത്തിയ എല്ലാ സ്ത്രീ തടവുകാരും ശിക്ഷയുടെ ആദ്യ പടി എന്ന നിലയിൽ എല്ലാവർക്കും മുന്നിൽ പരസ്യമായി വിവസ്ത്രയാക്കപ്പെട്ട വിവരം അവർ ഡയറിയിൽ കുറിച്ചു. ഇത് ജയിലിലെ പതിവാണെന്നും അവർ രേഖപ്പെടുത്തി. ഒരു മനുഷ്യസ്ത്രീ ജയിൽ ശിക്ഷ അനുഭവിക്കുന്നു എന്നത് തന്നെ അവൾക്ക് കിട്ടുന്ന ഏറ്റവും വലിയ ദുരനുഭവമാണ്. പിന്നെ അവളുടെ ശരീരത്തെ കൂടി ഇങ്ങനെ അപമാനിക്കുന്നത് എന്തിനാണ്? ആരാണ് ഇവയ്‌ക്കൊക്കെ സമാധാനം പറയുക? ഒരു വനിത ഭരിക്കുന്ന രാജ്യത്തെ തടവറയിൽ നിന്നും ഉയർന്ന ആ സ്ത്രീശബ്ദം അടിയന്തിരാവസ്ഥയുടെ ഏറ്റവും നിന്ദ്യമായ മുഖം അനാവൃതമാക്കുന്നതായിരുന്നു.
കൊടിയ പീഡനങ്ങൾക്കൊടുവിൽ, 1977 ജനുവരി 15ന് സ്നേഹലത റെഡ്ഡി ജയിൽ മോചിതയായി. ജയിലിലെ ക്രൂരമായ യാതനകൾ അനുഭവിച്ചതിന്റെ ഫലമായി ഗുരുതരമായ ആസ്തമ രോഗം ബാധിച്ചാണ് അവർ പുറത്തിറങ്ങിയത്. പുറത്തിറങ്ങി അഞ്ചാം നാൾ, ശ്വാസം മുട്ടി പുഴുവിനെ പോലെ പിടഞ്ഞ് അവർ മരണം വരിച്ചു.
ഇന്ത്യൻ അടിയന്തരാവസ്ഥയുടെ ആദ്യ രക്തസാക്ഷികളുടെ കൂട്ടത്തിൽ എഴുതി ചേർക്കപ്പെട്ട പേരാണ് സ്നേഹലത റെഡ്ഡിയുടേത്. ഫാസിസമെന്നും നവോത്ഥാനമെന്നും സ്ത്രീശാക്തീകരണമെന്നും ഒക്കെയുള്ള വാക്കുകൾ അർത്ഥമറിയാതെ അവസരത്തിലും അനവസരത്തിലും പ്രയോഗിക്കുന്നവർ മറന്നു പോകാൻ പാടില്ലാത്ത ചരിത്രമാണ് അവരുടെ ജീവിതസമരങ്ങൾ.
Comments