ഹൈദരാബാദ്: സംയുക്ത പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ച രാഷ്‌ട്രപതി സ്ഥാനാർത്ഥിയ്‌ക്ക് പിന്തുണ നൽകുമെന്ന് അസദുദ്ദീൻ ഒവൈസി അറിയിച്ചു. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ശക്തമായ പിന്തുണ നൽകുമെന്ന് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം പറഞ്ഞു.
എഐഎംഐഎം നിയമസഭാംഗങ്ങൾ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് വോട്ട് ചെയ്യുമെന്ന് ഒവൈസി പ്രസ്താവനയിൽ പറയുന്നു. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീന് (എഐഎംഐഎം) ലോക്‌സഭയിൽ രണ്ട് അംഗങ്ങളുണ്ട്. തെലങ്കാനയിൽ 7 എംഎൽഎമാരും ബീഹാറിൽ 5 എംഎൽഎമാരും മഹാരാഷ്‌ട്ര നിയമസഭയിൽ 2 അംഗങ്ങളും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീനുണ്ട്.
എന്‍ഡിഎയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വലിയ തിരിച്ചടിയാണ് പ്രതിപക്ഷ പാർട്ടികൾക്ക് നൽകിയത്. എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുയ്‌ക്കില്ലെന്നും രാഷ്‌ട്രീയമായി നേരിടുമെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. അതേസമയം, എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത് വന്നിരുന്നു. യശ്വന്ത് സിന്‍ഹയെ രാഷ്‌ട്രപതിയായി തീരുമാനിക്കുമ്പോള്‍ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മായാവതി ആരോപിച്ചിരുന്നു.
Comments