പത്തനംതിട്ട: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കളളവോട്ട് തടയാൻ ശ്രമിച്ചതിന് യുവമോർച്ച പ്രവർത്തകരെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതായി ആരോപണം. പത്തനംതിട്ട കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് സംഭവം. കളളവോട്ട് തടഞ്ഞതിന് പിന്നാലെ യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് അരുൺ ശശിയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തിരുന്നു.
എന്നാൽ സിപിഎം നേതാവിനെ മർദ്ദിച്ചു എന്ന് പോലീസ് കളളക്കേസ് ഉണ്ടാക്കുകയായിരുന്നു എന്ന് യുവമോർച്ച ആരോപിച്ചു. അരുൺ ശശി, അമൃത് നാഥ്, ഗോപകുമാർ എന്നീ യുവമോർച്ച നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആസൂത്രിതമായി നടന്ന കള്ള വോട്ട് തടയാൻ ശ്രമിച്ചതിനാണ് പോലീസ് നടപടിയെന്നും യുവമോർച്ച ചൂണ്ടിക്കാട്ടി.
സംഭവത്തിൽ അരുൺ ശശിയെ മർദ്ദിച്ച സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്ത പോലീസ് നടപടിക്കെതിരെ യുവമോർച്ച പത്തനംതിട്ട ജില്ലകമ്മിറ്റി കോയിപ്രം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ പറഞ്ഞു.
അരുൺ ശശിയെ മർദ്ദിക്കുകയും യുവമോർച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് സെക്രട്ടറി ദീപുവിന്റെ വീടും വാഹനവും നശിപ്പിക്കുകയും ഭാര്യയെയും അമ്മയെയും ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായും യുവമോർച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. സിപിഎം ഗുണ്ടകളായ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ നിതിൻ ശിവ ആവശ്യപ്പെട്ടു.
ഉപരോധത്തിൽ യുവമോർച്ച മേഖലാ ജനറൽ സെക്രട്ടറി പി ആർ ഷാജി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്മാരായ അജിത് പുല്ലാട്, കെ. ബിനുമോൻ, ബിന്ദു പ്രസാദ്, ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി നായർ,മണ്ഡലം ജനറൽ സെക്രട്ടറി ബാബു കുഴീക്കാല, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഗോപൻ പുല്ലാട്, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പുല്ലാട് എന്നിവർ സംസാരിച്ചു.
യുവമോർച്ച നേതാക്കളായ വിഭു. കെ വി, ജിത്തു രഘു നാഥ്, ശംഭു ഇലന്തൂർ, ജിഷ്ണു കാരംവേലി, ജിഷ്ണു വള്ളിക്കോട്, പ്രദീപ് കൊടുമൺ, ശ്യാം ശിവപുരം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Comments