ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട് നുപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഇസ്ലാമിക ഭീകരർ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കനയ്യലാലിന്റെ കുടുംബത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ സംരക്ഷണം ഉറപ്പ് നൽകിയ മുഖ്യമന്ത്രിയോട് തന്റെ അച്ഛനെ കൊന്നവരെ തൂക്കിലേറ്റിയാൽ മതി എന്നായിരുന്നു കനയ്യ ലാലിന്റെ മകന്റെ മറുപടി.
ഉദ്യോഗസ്ഥർക്കും കോൺഗ്രസ് എംഎൽഎമാർക്കും ഒപ്പമാണ് അശോക് ഗെലോട്ട് ഉദയ്പൂരിലെ കനയ്യ ലാലിന്റെ വീട്ടിൽ എത്തിയത്. ഈ ക്രൂരകൃത്യം ചെയ്തവർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ കനയ്യ ലാൽ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഇസ്ലാമിക തീവ്രവാദികൾ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മകൻ പറഞ്ഞിരുന്നു. സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയായും ഇത് ചിത്രീകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന് മുഖ്യമന്ത്രി സംരക്ഷണം വാഗ്ദാനം ചെയ്തത്.
കനയ്യ ലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. എൻഐഎ അന്വേഷണം ആയതിനാൽ അമിത് ഷായെ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിട്ടുണ്ടെന്നും ഒരു മാസത്തിനുളളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അശോക് ഗെലോട്ട് പിന്നീട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജസ്ഥാൻ പോലീസ് കുറ്റവാളികളെ ഉടൻ പിടികൂടിയതായും അവരുടെ അന്താരാഷ്‌ട്ര ബന്ധങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഐഎയുടെ അന്വേഷണവുമായി സംസ്ഥാനം പൂർണമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദികളോടുളള കോൺഗ്രസിന്റെ പ്രീണനം മൂലമാണ് ദാരുണ സംഭവം അരങ്ങേറിയതെന്ന് ബിജെപി ആരോപിച്ചിരുന്നു.
നുപൂർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് തയ്യൽക്കാരനായ കനയ്യ ലാൽ നടത്തിയിരുന്ന കടയിലെത്തി ഭീകരർ അദ്ദേഹത്തെ കഴുത്തറുത്ത് കൊന്നത്. പിന്നീട് കൊലക്കത്തിയുമായി നിൽക്കുന്ന വീഡിയോകൾ ഇവർ പ്രചരിപ്പിക്കുകയും ചെയ്തു.
Comments