ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ഹാജി മൊഹ്ദ് വാസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. കാൺപൂർ അഡീഷണൽ ജില്ലാ കോടതിയാണ് മൊഹ്ദ് വാസിയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. കേസിലെ മുഖ്യപ്രതി ഹയാത് സഫർ ഹാഷ്മിയ്‌ക്ക് കലാപം നടത്താൻ ഫണ്ട് സമാഹരിച്ച് നൽകിയത് മൊഹ്ദ് ആണ്.
മൊഹ്ദിനെതിരെ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ മൂന്ന് കേസുകളിലും മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി.
മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പുറമേ ഹർജികളിൽ വിധിവരാതെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഇയാൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. മൊഹ്ദിന് പുറമേ കേസിൽ പ്രതികളായ 40 പേരും മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. കാൺപൂർ കലാപകേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.















