ഭർത്താവിന്റെ മരണത്തിന് പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി നടി മീന. ചില മാദ്ധ്യമങ്ങൾ വിദ്യാസാഗറിന്റെ മരണത്തിൽ ഊഹോപോഹങ്ങൾ പ്രചരിപ്പിച്ചതോടെയാണ് മീന സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് ഇട്ടത്.
‘ എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദു:ഖമുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാ മാദ്ധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. ദയവായി ഈ വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. ദുഷ്‌കരമായ ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാ നല്ല മനസുകളോടും നന്ദി അറിയിക്കുന്നു. മെഡിക്കൽ ടീം, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാദ്ധ്യമങ്ങൾ എന്നിവർക്കും നന്ദി പറയുന്നുവെന്നും’ മീന കുറിച്ചു.
ഏറെ നാളായി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗർ. കഴിഞ്ഞ ജനുവരിയിൽ കൊറോണ ബാധിച്ചതിന് പിന്നാലെയാണ് രോഗം ഗുരുതരമാകുന്നത്. ശ്വാസകോശം മാറ്റിവയ്‌ക്കണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദ്ദേശം. എന്നാൽ അവയവദാതാവിനെ കിട്ടാത്തത് കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. 2009ലായിരുന്നു ഇരുവരുടേയും വിവാഹം.
Comments