തിരുവനന്തപുരം: പീഡനക്കേസിൽ നിരപരാധിയാണെന്ന് തെളിയുമെന്ന് വ്യക്തമാക്കി പിസി ജോർജ്ജ്. അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പിസി ജോർജ്ജിന്റെ പ്രതികരണം.
”ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപ്പെടുകയില്ല. മറ്റൊരു കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കവെ 11 മണിയോടെയാണ് ഇപ്പുറത്ത് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതും 354-ാം വകുപ്പിൽ. ഞാനിപ്പോൾ വളരെ സന്തോഷത്തോടെയാണ് കോടതിയിൽ പോകുന്നത്. അവിടെ നിരപരാധിത്വം തെളിയിക്കും. നിങ്ങളാരും പേടിക്കണ്ട, ഞാൻ ഒരു സ്ത്രീയേയും പീഡിപ്പിക്കില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. പത്രപ്രവർത്തകരായ പെൺകുട്ടികൾക്കറിയാം. സ്‌നേഹവും ബഹുമാനവും എപ്പോഴും കാണിക്കുന്ന വ്യക്തിയാണ് ഞാൻ. ഇപ്പോൾ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന ഈ മര്യാദകേടിന് ദൈവം തമ്പുരാൻ ക്ഷമിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ” പിസി ജോർജ്ജ് പറഞ്ഞു.
ഒട്ടുമിക്ക എല്ലാ രാഷ്‌ട്രീയക്കാരും എന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പിസി ജോർജ്ജ് മാത്രമാണ് മാന്യമായി പെരുമാറിയതെന്നും പറഞ്ഞവരാണ് പരാതിക്കാരി. അതാണിപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്. ഉമ്മൻചാണ്ടിക്കെതിരെ പീഡിനക്കേസിൽ സാക്ഷി പറയാൻ ആവശ്യപ്പെട്ടപ്പോൾ കള്ളം പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ് എതിർത്തതിലുള്ള വൈരാഗ്യമാണ് പരാതിക്കാരി കാണിക്കുന്നതെന്നും പിസി ജോർജ്ജ് പ്രതികരിച്ചു.
ഇന്ന് രാവിലെയായിരുന്നു പിസി ജോർജ്ജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. ലൈംഗിക താൽപര്യത്തോടെ കടന്ന് പിടിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. തുടർന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം എആർ ക്യാമ്പിൽ പിസി ജോർജ്ജിനെ എത്തിച്ചു.
Comments