സമുദ്രതീരങ്ങളെ പോളിത്തീൻ മുക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തിൽ എല്ലാ വർഷവും നടക്കാറുള്ള മുദ്ര തീര ശുചീകരണ ദിനം( ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻഅപ് ഡേ) സെപ്തംബർ-17ന് സംഘടിപ്പിക്കാൻ തീരുമാനം. ഇത്തവണ പരിപാടി ഇന്ത്യയൊട്ടാകെ വ്യാപകമായി നടപ്പാക്കും. ആഗോളതലത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുമ്പോൾ ഇത്തരം പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് രാജ്യം.
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് എല്ലാവർഷവും പരിപാടി നടത്താറുള്ളത്. ഇത്തവണ കേന്ദ്ര സർക്കർ മിനിസ്ട്രി ഓഫ് എർത്ത് സയൻസ്, മിനിസ്ട്രി ഓഫ് ഫോറസ്റ്റ് സയൻസ്, എൻസിസി, എൻഎസ്എസ്, മത്സ്യപ്രവർത്തക സംഘം, പരിസ്ഥിതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ളവർ കൈകോർക്കുകയാണ്.
ശുചിത്വ സമുദ്രം-സുരക്ഷിത സമുദ്രം എന്ന ആപ്തവാക്യമാണ് ശുചീകരണ പരിപാടിയ്‌ക്കായി കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 75000 കിലോമീറ്റർ സമുദ്രതീരമാണ് 75 ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 589 കിലോമീറ്റർ സമുദ്രതീരമാണ് 9 റവന്യൂ ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. ഓരോ കിലോമീറ്ററിലും സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം പ്രമാണിച്ച് കുറഞ്ഞത് 75 സന്നദ്ധപ്രവർത്തകർ സൈനികർക്കൊപ്പം അണിചേരുവാനാണ് തീരുമാനം.
സമുദ്രതീര മേഖലകളിലെ എല്ലാ പഞ്ചായത്തും കോർപ്പറേഷൻ ഡിവിഷനും വാർഡുമാണ് ശുചീകരണ സ്ഥലങ്ങൾ. ഇവിടം പ്രത്യേകം ഏറ്റെടുത്ത് സന്നദ്ധസംഘടനകളും ആരാധനാലയ സമിതികളും വിദ്യാലയങ്ങളും കമ്പനികളും പ്രമുഖ വ്യക്തികളും അണിചേരാനുള്ള ആഹ്വാനമാണ് നൽകിയിരിക്കുന്നത്. ഈ ജൂലൈ മാസം 3-ാം തീയതി മുതൽ എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും സ്ഥാപനങ്ങളിലും ബോധവൽക്കരണ യോഗങ്ങളും സൈക്കിൾ റാലികളും കാൽ നട പ്രചാരണ പരിപാടികളും പോസ്റ്ററുകളും വീഡിയോ പ്രദർശനങ്ങളും വഴി പ്രചാരണം ആരംഭിക്കുകയാണ്. അഖിലേന്ത്യാ തലത്തിൽ ശുചിത്വ തീരം തീരം -സുരക്ഷിത സമുദ്രം എന്ന ആപ്തവാക്യവും അതിന്റെ ലോഗോ പ്രകാശനവും നടക്കുകയാണ്.
പരിസ്ഥിതി രംഗത്ത് ഏറെ ദുരന്തം നേരിടുന്ന സമുദ്രവും സമുദ്രതീരത്തെ ജനങ്ങളും വിശിഷ്യാ മത്സബന്ധന തൊഴിലാളികളും ജീവജാലങ്ങളും സംരക്ഷിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Comments