ന്യൂഡൽഹി:തിരഞ്ഞെുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ജൂലൈ 5ന് ബീഹാർ സന്ദർശിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തുന്ന അവർക്ക് വൻ വരവേൽപ്പ് നൽകാനാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഭാരതീയ ജനത പാർട്ടിയുടെ മുതിർന്ന നേതാക്കൾ, ജനതദൾ, രാഷ്‌ട്രീയ ലോക് സമതാ പാർട്ടി, എംഎൽഎമാർ, എംപിമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജസ്വാൾ, രവി ശങ്കർ പ്രസാദ് എന്നിവരും മുർമുവിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎ, എംപിമാരെ സന്ദർശിക്കും. കഴിഞ്ഞ ദിവസം പുതുച്ചേരി സന്ദർശിച്ച് മുഖ്യമന്ത്രി എൻ രംഗസ്വാമിയെ കണ്ട് പിന്തുണ തേടിയിരുന്നു. ഹരിയാന, ഹിമാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ പാർട്ടി നേതാക്കളേയും മുർമു ബന്ധപ്പെട്ടിരുന്നു. സോണിയ ഗാന്ധി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത് പവാർ, തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി എന്നിവരെ ബന്ധപ്പെട്ടാണ് പിന്തുണ തേടിയത്.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ആധിർ രഞ്ജൻ ചൗധരി, ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവ് ഗൗഡ എന്നിവരുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. ബിജെപി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദളും വൈഎസ്ആർ കോൺഗ്രസും മുർമുവിന് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ജൂൺ 21 നാണ് മുർമുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്. 21നാണ് ഫലപ്രഖ്യാപനം.
ഒഡീഷയിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി സ്ഥാനാർത്ഥിയും ഗോത്ര വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത സ്ഥാനാർത്ഥിയുമാണ് മുർമു.ഝാർഖണ്ഡിന്റെ ആദ്യ വനിത ഗവർണർ പദവിയിൽ 2015 മുതൽ 2021 വരെ തുടർന്നു. ഗതാഗതം, മൃഗസംരക്ഷണ വകുപ്പ് ,മത്സ്യബന്ധനം എന്നീ വകുപ്പുകളിൽ ഒഡീഷ നിയമസഭയിൽ മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.
Comments