ലക്‌നൗ: ശ്രീകൃഷ്ണ ജന്മഭൂമി- ജ്ഞാൻവാപി മസ്ജിദ് കേസിൽ മുസ്ലീം വിഭാഗം നൽകിയ ഹർജിയിൽ ഇന്നു മുതൽ വാദം പുന:രാരംഭിക്കും. വാരാണസി ജില്ലാ കോടതിയാണ് അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് പുന:രാംഭിക്കുക. മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിക്കെതിരെയാണ് മുസ്ലീം വിഭാഗം ഹർജി നൽകിയിട്ടുള്ളത്.
ഹർജിയിൽ മെയ് 30 നായിരുന്നു അവസാന വാദം. പിന്നീട് ഹർജി പരിഗണിച്ചിരുന്ന ജഡ്ജി എ.കെ വിശ്വേഷ് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വാദം കേൾക്കുന്ന കോടതി മസ്ജിദിൽ നടന്ന വീഡിയോഗ്രഫി സർവ്വേയുടെ ദൃശ്യങ്ങളും പരിശോധിക്കും.
സർവ്വേയ്‌ക്കിടെ ശിവലിംഗം കണ്ടെത്തിയ ഭാഗം ആരാധനയ്‌ക്കായി ഹിന്ദുക്കൾക്ക് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഇവർ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി അൻജുമാൻ ഇന്തസാമിയ കോടതിയെ സമീപിക്കുകയായിരുന്നു. ഈ അഞ്ച് സ്ത്രീകളെ ഒരു വിഭാഗത്തിന്റെ പ്രതിനിധികളായി കാണാൻ സാധിക്കില്ലെന്നായിരുന്നു മുസ്ലീം വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ അഖലാഖ് അഹമ്മദ് കോടതിയെ അറിയിച്ചിരുന്നത്. അതേസമയം ഹർജി നിലനിൽക്കുമെന്ന് ഹിന്ദു സ്ത്രീകൾക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് നന്ദൻ ചഥുർവേദിയും കോടതിയോട് വ്യക്തമാക്കിയിരുന്നു.
Comments