ഉദയ്പൂർ: തയ്യൽക്കടക്കാരനായ കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ. ഫർഹാദ് ഷെയ്ഖ്, വാസിം അട്ടാരി, മുഹസിൻ എന്നിവരാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്.
കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരിൽ ഒരാളായ റിയാസ് അട്ടാരിയുടെ നിർദേശപ്രകാരം കനയ്യലാലിനെ ഭീഷണിപ്പെടുത്തിയ കുറ്റത്തിനാണ് ഫർഹാദ് ഷെയ്ഖിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. മറ്റൊരാളായ വാസിം അട്ടാരി തുണിക്കട നടത്തുന്നയാളാണ്. കനയ്യലാലിന്റെ തയ്യൽക്കടക്ക് നേരെ എതിർവശമുള്ള വ്യാപാര സ്ഥാപനമാണ് വാസിം അട്ടാരിയുടേത്. കനയ്യലാലിനെ കൊലപ്പെടുത്താനായി അകത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യപ്രതികളായ റിയാസിനും ഘൗസ് മുഹമ്മദിനും പച്ചക്കൊടി കാണിച്ചത് വാസിം ആണെന്നാണ് വിവരം.
അതേസമയം എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്നാമത്തെയാളായ മുഹസിന്റെ പങ്കെന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
നേരത്തെ കനയ്യലാലിന്റെ കൊലപാതക ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച അഞ്ച് യുവാക്കളെ ഹനുമാൻഗഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടാർസെം പുരി(26), മഹാവീർ പ്രസാദ്(35), റഹ്മത്ത് അലി, ഇഖ്ബാൽ ഹുസൈൻ(36), പീതാംബർ ലാൽ(21) എന്നിവരാണ് പിടിയിലായത്.
നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ കഴിഞ്ഞ 28നായിരുന്നു ഉദയ്പൂരിൽ തയ്യൽക്കടക്കാരനായ കനയ്യലാലിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ കത്തിക്കിരയായ കനയ്യലാൽ പങ്കുവെച്ചത്.
Comments