കൊൽക്കത്ത : മഹാകാളിയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചതോടെ തലയൂരാൻ ശ്രമങ്ങളുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ച് കാളിദേവി ഇറച്ചി കഴിക്കുന്ന മദ്യപിക്കുന്ന ദേവതയാണെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ലീന മണിമേഖല സംവിധാനം ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ വിവാദ പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെയാണ് തൃണമൂൽ എംപി അധിക്ഷേപവുമായി രംഗത്തെത്തിയത്.
”എന്നെ സംബന്ധിച്ച് കാളി ഇറച്ചി കഴിക്കുന്ന മദ്യം സ്വീകരിക്കുന്ന ദേവതയാണ്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി കൊടുക്കാറുണ്ട്. മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയായിരിക്കും” എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തുകയായിരുന്നു. തൃണമൂൽ എംപിയുടെ പരാമർശം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പാർട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്.
എന്നാൽ തൃണമൂൽ കോൺഗ്രസും അവസാനനിമിഷം മൊയ്ത്രയെ കൈവിട്ടു. കാളി ദേവിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിനെ ഒരു തരത്തിലും പാർട്ടി അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. അത്തരം അഭിപ്രായങ്ങളെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഇതോടെയാണ് മൊയ്ത്ര ന്യായീകരണവുമായി രംഗത്തെത്തിയത്. താൻ ഒരിക്കലും ഒരു സിനിമയെയും പോസ്റ്ററിനെയും പിന്തുണയ്‌ക്കുകയോ പുകവലി എന്ന വാക്ക് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
Comments