പറഞ്ഞുപഴകിയ ചൊല്ലാണ് പഴഞ്ചൊല്ല്.(Proverb ) ചുരുക്കം വാക്കുകളിലൂടെ വലിയ അർത്ഥങ്ങൾ പറയുന്ന പഴഞ്ചൊല്ലുകൾ വാമൊഴിയായി തലമുറകൾ കൈമാറി വന്നതാണ്. അതുകൊണ്ടു തന്നെ പഴഞ്ചൊല്ലുകളുടെ പ്രസക്തി എന്നും കാലാതീതമാണ്. ആയിരക്കണക്കിന് പഴഞ്ചൊല്ലുകളാൽ സമ്പന്നമാണ് മലയാളഭാഷ. അർത്ഥഗർഭമായ പഴഞ്ചൊല്ലുകൾ മലയാളികൾ നിത്യജീവിതത്തിലെ സംഭാഷണത്തിലും ഉപയോഗിക്കാറുണ്ട്.
പഴഞ്ചൊല്ലിൽ പതിരില്ലെന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് തന്നെ പല സന്ദർഭങ്ങളിലും പലപ്പോഴും നമ്മളെ വലിയ അബദ്ധങ്ങളിൽ നിന്ന് രക്ഷിക്കാൻ പോലും കരുത്തുളളതാണ് ഈ പഴഞ്ചൊല്ലുകൾ. അതിലൂടെയുളള മുന്നറിയിപ്പുകളും ഗുണപാഠങ്ങളും പലപ്പോഴും നമ്മളെ പുനരാലോചനയ്‌ക്ക് പ്രേരിപ്പിക്കുന്നു. കാലമെത്ര മുന്നോട്ട് പോയാലും പഴഞ്ചൊല്ലുകൾക്കുള്ള പ്രധാന്യം വളരെ വലുത് തന്നെയാണ്.
അങ്ങനെ രസകരമായ ചില പഴഞ്ചൊല്ലുകൾ പരിചയപ്പെടാം
അങ്ങനെ രസകരമായ ചില പഴഞ്ചൊല്ലുകൾ പരിചയപ്പെടാം.
വിനാശകാലേ വിപരീത ബുദ്ധി- സമയം മോശമായിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നമ്മളെ അബദ്ധത്തിൽ കൊണ്ടുചെന്ന് ചാടിക്കാം
വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല- പറയുന്ന വാക്കുകളും പ്രയോഗിച്ച ആയുധങ്ങളും തിരിച്ചെടുക്കാനാവില്ല. എന്ത് പറയുന്നതിനും പ്രവൃത്തിക്കുന്നതിനും മുൻപ് അല്പം ആലോചിക്കുക.
ആശാന് അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്ഉത്തരവാദിത്വപ്പെട്ടവർക്ക് പറ്റുന്ന തെറ്റുകൾ അവരുടെ കൂടെ ഉള്ളവർക്കും സംഭവിച്ചേക്കാം.
കാട്ടുകോഴിക്കുണ്ടോ ശനിയും സംക്രാന്തിയും-സംസ്‌കാരശൂന്യതയും അജ്ഞതയും സൂചിപ്പിക്കുന്ന പ്രയോഗം. ‘
ചാട്ടം പിഴച്ചാൽ കൂട്ടം പിഴയ്‌ക്കും-ചാട്ടം പിഴച്ച കുരങ്ങനെ മറ്റു കുരുങ്ങുകൾ കൂട്ടത്തിൽ കൂട്ടില്ല എന്നപോലെ സാമൂഹിക നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നവർക്ക് ആ സമൂഹത്തിൽ സ്ഥാനമുണ്ടാവില്ല
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട- സൂക്ഷിച്ച് പെരുമാറിയാൽ ദു:ഖിക്കേണ്ടി വരില്ലെന്ന് അർത്ഥം
അകത്തിട്ടാൽ പുറത്തറിയാം-ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ മനസ്സിലാക്കാം. അറിവ്, സംസ്‌കാരം, സ്വഭാവം തുടങ്ങിയവ ഉദാഹരണം. ഈ പഴഞ്ചൊല്ല് ചിലയിടങ്ങളിൽ കടങ്കഥയായി പ്രയോഗിക്കാറുണ്ട്; ഉത്തരം: ചക്ക പഴുത്തത്
അകത്തു കത്തിയും പുറത്തു പത്തിയും- ദുഃസ്വഭാവം; മനസ്സിൽ വെറുപ്പും, പെരുമാറ്റത്തിൽ സ്‌നേഹപ്രകടനവും.
അല്പലാഭം, പെരും ചേതം-ചെറിയ ലാഭത്തിനു വേണ്ടി നാം ചെയ്യുന്ന ചില കാര്യങ്ങൾ വലിയ നഷ്ടങ്ങൾക്ക് കാരണമാകാം എന്ന് സൂചിപ്പിക്കുന്നു
അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?-കുട്ടിക്കാലത്ത് മനസ്സ് ഏതുവഴിക്കും തിരിക്കാം. പ്രായമായാൽ പ്രയാസമാണ്
അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും-സാമാന്യ വിവരമില്ലാത്തവരെ പരിഹസിക്കാൻ ഉപയോഗിക്കുന്നത് – അഞ്ജനം ഒരു കറുത്ത വസ്തു ആണ്, മഞ്ഞളിന്റെ നിറം മഞ്ഞയും
അടയ്‌ക്കയാണെങ്കിൽ മടിയിൽ വയ്‌ക്കാം, അടയ്‌ക്കാമരമായാലോ?-അടയ്‌ക്ക ചെറിയ വസ്തുവാണ്. അത് കൊണ്ടുനടക്കാൻ എളുപ്പമാണ്. എന്നാൽ അടയ്‌ക്കാമരം കൊണ്ടുനടക്കാൻ സാധിക്കില്ല. ഇവിടെ ഉദ്ദേശിക്കുന്നത് സ്വഭാവരൂപീകരണത്തെ കുറിച്ചാണ്. ചെറുപ്രായത്തിൽ കുട്ടികളെ നിയന്ത്രിക്കാം. എന്നാൽ അവർ വലുതായാൽ അതിന് സാധിക്കില്ല.
ഇരുന്നിട്ടു വേണം കാൽ നീട്ടാൻ-ആവശ്യത്തിനു മുന്നൊരുക്കം നടത്തിയിട്ടുവേണം ചില കാര്യങ്ങൾ ചെയ്യാൻ എന്നു സൂചിപ്പിക്കുന്നു.
കറിയൊക്കെ കൊള്ളാം, പക്ഷേ വിളമ്പിയത് കോളാമ്പിയിൽ-എത്ര നല്ല വസ്തുവും മോശപെട്ടതിനോട് ചേർന്നാൽ ഉപയോഗശൂന്യമാകും
തല പോയ തെങ്ങിനെന്ത് കാറ്റും പെശറും-തല നഷ്ടപ്പെട്ടു കഴിഞ്ഞ (എല്ലാം നഷ്ടപ്പെട്ട) അവസ്ഥയിൽ പിന്നെന്തു പ്രശ്‌നം
പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട-ഒരു ആപത്തിൽ നിന്നും രക്ഷപ്പെടനായി നോക്കുമ്പോൾ അവിടെ അത്യാപത്ത്.
Comments