തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി മുൻ ഇടത് സഹയാത്രികനും കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ്.പാർട്ടി സ്റ്റഡി ക്ലാസുകളിൽ നിന്നും ലഭിച്ച പ്രചോദനം ഉൾക്കൊണ്ടാണ് മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളി പ്രസംഗം നടത്തിയത്. പാർട്ടിയുടെ അംഗീകൃത നയമാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
ഇന്ത്യൻ ഭരണഘടനയെ അടിമത്തത്തിന്റെ ചാർട്ടർ എന്നു വിശേഷിപ്പിച്ച കമ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോടും ഭരണഘടനയോടും ഒരിക്കലും കൂറുണ്ടായിരുന്നിട്ടില്ല.
ഭരണഘടന നടപ്പാക്കിയ 1950 ൽ രാജ്യത്തുടനീളം കലാപമുണ്ടാക്കി കമ്യൂണിസ്റ്റു ഭരണം സൃഷ്ടിക്കാനാണ് കമ്യൂണിസ്റ്റു പാർട്ടി ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ മണ്ണിൽ ഉടൻ വിപ്ലവം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പാർലമെന്ററി ജനാധിപത്യവുമായി സന്ധിചെയ്യാൻ നിർബന്ധിതമായത്. ജനപ്രതിനിധികൾ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് അടവുനയത്തിന്റെ ഭാഗമായ തികഞ്ഞ കാപട്യമായിരുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വെളുത്ത സായിപ്പന്മാരിൽ നിന്നും കറുത്ത സായിപ്പന്മാരിലേക്കുള്ള അധികാര കൈമാറ്റം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പക്ഷം ചേർന്ന് 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകാർ ഇന്ത്യാ വിഭജനത്തിന് ഇടയാക്കിയ ദ്വിരാഷ്‌ട്ര വാദത്തെ അംഗീകരിച്ചിരുന്നു. 1962 ൽ ഇന്ത്യ ചൈനയെ ആക്രമിച്ചപ്പോൾ മഹാഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ചൈനയുടെ പക്ഷത്തായിരുന്നു. കമ്മ്യൂണിസ്റ്റുകാർ ഇന്നും അന്ധമായ ചൈന പ്രേമം തുടരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകാർ എവിടെയും ഏകാധിപതികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments