ബിജ്‌നോർ: മാവിൽ തുപ്പി റൊട്ടി ഉണ്ടാക്കിയതിന് ബിജ്‌നോറിലെ നാജിബാബാദിൽ ഹോട്ടലിലെ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും പരാതികൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടി.
കുഴച്ചുവെച്ച മാവിലേക്കാണ് ഇയാൾ തുപ്പി വെയ്‌ക്കുന്നത്. പിന്നെ ഇത് കൈകൊണ്ട് പരത്തി കല്ലിൽ ഇടുന്നതും കാണാം. നജീബാബാദിലെ ആസാദ് ചൗക്കിലുളള ഹോട്ടലിൽ നിന്നാണ് വീഡിയോ എന്ന് പോലീസിന്റെ പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് പാചകക്കാരനായ മൊഹമ്മദ് ജമാലിനെ അറസ്റ്റ് ചെയ്യുന്നത്.
നജീബാബാദിലെ മൊഹല്ല റാംപുര സ്വദേശിയാണ് ഇയാൾ. നേരത്തെ മീററ്റിലും പരിസര പ്രദേശങ്ങളിലും സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരാതികൾ വ്യാപകമായതോടെ പോലീസ് ഇതിനെതിരെ കർശന നടപടികൾ സ്വീകരിച്ചു. ഇതോടെ ഇത്തരം പ്രാകൃത കൃത്യങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.
മെയ് മാസത്തിൽ മീററ്റിലെ ഒരു വിവാഹവീട്ടിൽ ഇത്തരത്തിൽ റൊട്ടി ഉണ്ടാക്കുന്ന വീഡിയോ പുറത്തുവന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് ഫിറോസ് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments