തലച്ചോറിന്റെ പകുതിയും മുറിച്ചുകളഞ്ഞ് ജീവിക്കുന്ന ഒരാളുണ്ട് ഈ ഭൂമിയിൽ..
പകുതി തല മാത്രം വെച്ചുകൊണ്ട് സാധാരണ ജീവിതം നയിക്കുന്ന ഒരു യുവാവ്..
ആരാണയാളെന്നും എങ്ങനെയത് സാധ്യമാകുന്നുവെന്നും നോക്കാം..
തലച്ചോറില്ലാത്ത ജീവജാലങ്ങൾ അപൂർവ്വമാണ്.. കടൽജീവികളായ ജെല്ലിഫിഷ്, നക്ഷത്രമത്സ്യം എന്നിവയ്‌ക്ക് മാത്രമാണ് തലച്ചോർ അഥവാ മസ്തിഷ്‌കമില്ലാത്തത്. അതായത്, ഒരു മനുഷ്യനോ മൃഗമോ എന്തുമാകാട്ടെ, ജീവനോടെയിരിക്കാൻ മസ്തിഷ്‌കം അവശ്യഘടകമാണെന്ന് സാരം.. അപ്പോഴാണ് ഒരാളിവിടെ തലച്ചോർ പകുതിയെടുത്തു കളഞ്ഞ് വളരെ സിമ്പിളായി നടക്കുന്നത്..
ഈ അപൂർവ്വ ജീവിതം നയിക്കുന്നത് അമേരിക്കനായ കാർളോസ് റോഡ്രിഗ്‌സ് എന്ന മനുഷ്യനാണ്. തന്റെ പതിനാലാം വയസുവരെ മറ്റ് പലരെയും പോലെ ജീവിതം ആഘോഷിച്ച വ്യക്തിയാണ് കാർളോസ്. ചെറുപ്പം തൊട്ടേ ലഹരിക്കടിമയായ ഒരു കൗമാരക്കാരൻ.. കവർച്ചയും മോഷണവുമൊക്കെയായിരുന്നു അന്ന് കാർളോസിന്റെ പതിവ് പരിപാടി.. അങ്ങനെയൊരു ദിവസം മോഷണം കഴിഞ്ഞ് വരികയായിരുന്നു 14-കാരനായ കാർളോസ്.. തന്റെ ബന്ധുവും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഒരു കാറായിരുന്നു അവർ മോഷ്ടിച്ചത്. മോഷണമുതലുമായി സുരക്ഷിത കേന്ദ്രത്തിൽ എത്താനുള്ള ശ്രമത്തിനിടെ ചീറിപാഞ്ഞ കാർളോസിന്റെ കാർ അപകടത്തിൽപ്പെട്ടു. വാഹനത്തിന്റെ പുറം ഗ്ലാസായ വിൻഡ്ഷീൽഡിലൂടെ അവൻ തെറിച്ചുവീണു.
മദ്യപിച്ച് ലക്കുകെട്ടായിരുന്നു കാർളോസ് വാഹനമോടിച്ചിരുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കാർളോസിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച കാർളോസിന്റെ ജീവൻ രക്ഷിക്കാനുള്ള കഠിന ശ്രമത്തിനിടെ ഡോക്ടർമാർ അതിസങ്കീർണമായ ചുവടുവെപ്പ് നടത്തി. തകർന്നുപോയ തലച്ചോറിന്റെ പകുതി ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുകളഞ്ഞു. അങ്ങനെ 14-കാരനായ കാർളോസിന്റെ ജീവൻ നിലനിർത്തി. ഇതോടെ പകുതി തലയുള്ള ലോകത്തെ ഏക വ്യക്തിയായി മാറുകയായിരുന്നു കാർളോസ്..
14-ാം വയസിലായിരുന്നു കാർളോസിന്റെ മസ്തിഷ്‌ക ഭാഗം എടുത്തുമാറ്റിയത് എന്നതാണ് അദ്ദേഹത്തിന് ഏറെ ഗുണം ചെയ്യിച്ച മറ്റൊരു കാര്യം. യുവത്വത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ തലച്ചോറിന്റെ പകുതി എടുത്ത് മാറ്റി. അതിനാൽ ശേഷിക്കുന്ന ഭാഗത്തിന് വളരെ എളുപ്പത്തിൽ അനുരൂപപ്പെടാൻ സാധിക്കുന്നു. എടുത്തു കളഞ്ഞ മസ്തിഷ്‌ക ഭാഗത്തിന്റെ ദൗത്യങ്ങൾ ശേഷിക്കുന്ന തലച്ചോറിന് നിർവഹിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഒരു പക്ഷേ കാർളോസിന് അപകടം സംഭവിച്ചത് 40-ാം വയസിലായിരുന്നുവെങ്കിൽ ശസ്ത്രക്രിയ വിജയകരമാകുമെന്ന് ഉറപ്പില്ലെന്ന് സാരം.
ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശേഷവും പക്ഷെ കാർളോസ് തന്റെ ദു:സ്വഭാവം ഉപേക്ഷിക്കാൻ തയ്യാറായില്ലെന്നതാണ് ഏറെ വൈരുദ്ധ്യം. അയൽവീട്ടുകാരെ തീവെച്ച് കൊല്ലാൻ ശ്രമിച്ചതിനും ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ബന്ദിയാക്കതിനുമെല്ലാം അദ്ദേഹം വിചാരണ നേരിട്ടു.
14-ാം വയസിൽ കാർളോസിനുണ്ടായ കാറപകടത്തിൽ മസ്തിഷ്‌കത്തിനുണ്ടായ കേടുപാടുകളുടെ യഥാർത്ഥ വ്യാപ്തി എത്രയാണെന്ന് അറിയാൻ ഡോക്ടർമാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ മനുഷ്യ മസ്തിഷ്‌കത്തിന്റെ കഴിവും ശേഷിയും അവിശ്വസനീയമാണെന്ന് കാർളോസിന്റെ ജീവിതം അടിവരയിടുന്നു..
Comments