ലണ്ടൻ: ആരോപണങ്ങൾ ഒന്നിനുപുറകേ ഒന്നായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ വരിഞ്ഞുമുറുക്കുമ്പോൾ മന്ത്രിമാരുടെ രാജി ഇരട്ടപ്രഹരമാകുന്നു. ആരോഗ്യ സെക്രട്ടറി സാജ്ജിദ് ജാവേദും ഇന്ത്യൻ വംശജനായ ധനകാര്യ മന്ത്രി ഋഷി സുനകും രാജിവെച്ചതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിമാരായ വിൽ ക്വിൻസും റോബിൻ വാക്കറും ട്രഷറി മന്ത്രി ജോൺ ഗ്ലെന്നും രാജിവെച്ചു. ഇന്നലെ മാത്രം ആറു പേർ രാജി സമർപ്പിച്ചതോടെ ആകെ രാജിവെച്ചവരുടെ എണ്ണം 16 ആയി ഉയർന്നിരിക്കുകയാണ്.
മദ്യലഹരിയിൽ ലൈംഗിക ചേഷ്ടകൾ കാണിച്ച ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി ഈ വർഷം ആദ്യം ബോറിസ് ജോൺസൻ പ്രത്യേക താൽപ്പര്യ പ്രകാരം നിയമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ബ്രിട്ടനിൽ കൊറോണ നിയന്ത്രണം നിലനിൽക്കേ പ്രധാനമന്ത്രി നേരിട്ട് നിശാ പാർട്ടികൾ നടത്തിയത് വലിയ വിവാദമായതിന് പിന്നാലെയാണ് ചീഫ് വിപ്പ് നിയമത്തിലെ വിവാദം കത്തിപ്പടരുന്നത്.
ഭരണരംഗത്ത് സുതാര്യതയും സ്വഭാവശുദ്ധിയും അനിവാര്യമാണെന്ന് പറഞ്ഞാണ് ബോറിസ് ജോൺസനെതിരെ യുവപാർലമെന്റംഗങ്ങൾ വരെ രംഗത്തെത്തിയിട്ടുള്ളത്. പ്രതിഷേധം ശക്തമായതോടെ താൻ തെറ്റ് സമ്മതിക്കുന്നുവെന്ന് ബോറിസ് ജോൺസൻ പറഞ്ഞിട്ടും രാജി ആവർത്തിക്കുകയാണ്. ക്രമക്കേടിനെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി വിളിച്ചു പറഞ്ഞതോടെ ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി സ്ഥാനംപോലും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
സ്വയം ഒന്ന് കണ്ണാടി നോക്കുന്നത് നല്ലതായിരിക്കുമെന്നാണ് ബോറിസ് ജോൺസനോട് ഏറെ അടുപ്പമുണ്ടായിരുന്ന ആഷ്ഫീൽഡിൽ നിന്നുള്ള പാർലമെന്റംഗം ലീ ആൻഡേഴ്‌സൺ പോലും പറഞ്ഞത്. പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ബോറിസ് ജോൺസൻ തോൽക്കുമെന്നതാണ് അവസ്ഥ.















