തിരുവനന്തപുരം: കാൻസർ പരിശോധന നടത്താനെത്തിയ ആളുടെ ശ്വാസകോശത്തിൽ നിന്ന് ഈന്തപ്പഴക്കുരു പുറത്തെടുത്തു. കഴുത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ 75 കാരൻ പരിശോധന നടത്തിയത്. കിംസ് ഹെൽത്തിലെ ഡോക്ടർമാരാണ് ഈന്തപ്പഴക്കുരു പുറത്തെടുത്തത്.
നേരത്തെ നടത്തിയ പരിശോധനയിൽ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള കാൻസറാണെന്ന് കണ്ടെത്തിയിരുന്നു. തുടർ ചികിത്സയ്ക്കായി എടുത്ത പിഇടിസിടി സ്കാനിംഗിലാണ് ശ്വാസകോശത്തിൽ മറ്റൊരു മുഴ കണ്ടെത്തിയത്.
തുടർന്ന് വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ തമ്മിൽ ചർച്ച നടത്തി. എന്നിട്ടായിരുന്നു രണ്ടാം ഘട്ട പരിശോധന. കോശകലകളാൽ ഭാഗികമായി മൂടിയിരുന്ന മുഴയ്ക്ക് സമാനമായ വസ്തുഈന്തപ്പഴക്കുരുവാണെന്ന് ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റിൽ നടത്തിയ ബ്രോങ്കോസ്കോപ്പിയിലൂടെയാണ് വ്യക്തമായത്. മൂന്നാഴ്ച മുമ്പ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളിൽപോയതാണ് ഈ ഈന്തപ്പഴക്കുരു.
തുടർന്ന് ബ്രോങ്കോസ്കോപ്പിയുടെ തന്നെ സഹായത്തോടെ ശ്വാസനാളികൾക്ക് പരുക്കേൽക്കാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെയ്യുകയായിരുന്നു. ഈന്തപ്പഴക്കുരു പുറത്തെടുത്തതോടെ രോഗി അനുഭവിച്ചിരുന്ന ചുമയും മാറിക്കിട്ടി.
Comments