ന്യൂഡൽഹി : ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്്. ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ലോകവ്യാപകമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ 30 ശതമാനത്തോളമാണ് കൊറോണ കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രയേസസാണ് ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പുറമെ ഡബ്ല്യുഎച്ച്ഒയുടെ ആറിൽ നാലു സബ്‌റീജിയണുകളിലും കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ബിഎ.4, ബിഎ.5 എന്നീവകഭേദങ്ങളാണ് അമേരിക്കയിലും, യൂറോപ്പിലും രോഗം പടർത്തുന്നത്. ഇന്ത്യ പോലുളള രാജ്യങ്ങളിലാണ് ഉപവകഭേദമായ ബിഎ.2.75 കണ്ടെത്തിയത്. അതേസമയം ബിഎ.2.75 എന്ന വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും പിന്നീട് മറ്റ് 10 രാജ്യങ്ങളിൽ കണ്ടെത്തിയെന്നും ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറയുന്നു.
പുതിയ വകഭേദങ്ങൾ ലോകത്താകമാനം ആശങ്കകൾ സൃഷ്ടിക്കുകയാണ് . കഴിഞ്ഞ മാർച്ച് മാസത്തിലെ വർദ്ധനവിന് ശേഷവും ലോകത്ത് തുടർച്ചയായ നാലാം ആഴ്ചയും കൊറോണ കേസുകൾ കൂടുന്ന സാഹചര്യമാണ് ഉള്ളത്.ജൂൺ 27 ജൂലൈ 3 വരെയുള്ള കാലയളവിൽ ലോകവ്യാപകമായി 4.6 മില്യൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം മുൻ ആഴ്ചയിൽ നിന്ന് മരണനിരക്കിൽ 12 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആകെ 8100 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ജൂലൈ 3 വരെ ആകെ 546 ദശലക്ഷംപേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.
Comments