ഒരിക്കൽ എങ്കിലും സ്വന്തം വീട്ടിൽ നിന്നും മാറിത്താമസിക്കാത്തവരായി ആരും ഉണ്ടാകില്ല. മാറി മാറി വാടക വീടുകളിലോ, അല്ലെങ്കിൽ സ്വന്തം വീട് തന്നെ മോടി പിടിപ്പിച്ചോ അതുമല്ലെങ്കിൽ പുതിയ വീടുവച്ചോ താമസിക്കുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാൽ ഒരു ആയുസു മുഴുവൻ സ്വന്തം വീട്ടിൽ തന്നെ ചിലവഴിച്ച ഒരു മുത്തശ്ശിയുണ്ട് അങ്ങ് ബ്രിട്ടണിൽ. ദി ഗ്രേറ്റ് മുത്തശ്ശിയെന്ന് അറിയപ്പെടുന്ന എൽസി ആൽക്കോക്കാണ് ജനിച്ച അന്ന് മുതൽ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്നത്.
1918 ജൂൺ 28 നാണ് ഹുത്ത് വൈറ്റ് സ്വദേശിനിയായ എൽസി ആൽകോക്കിന്റെ ജനനം. അന്നു മുതൽ ബാർക്ക് സ്ട്രീറ്റിലെ വീട്ടിൽ ആണ് എൽസിയുടെ താമസം. 104 വർഷം പിന്നിടുമ്പോഴും ഇത് മാറ്റമില്ലാതെ തുടരുന്നു. ഇക്കാലയളവിൽ ആൽകോക്ക് സാക്ഷ്യം വഹിച്ചതാകട്ടെ രണ്ട് മഹാലോക യുദ്ധങ്ങൾക്കും, ബ്രിട്ടണിലെ നാല് രാജാക്കാന്മാരുടെയും രാജ്ഞിമാരുടെയും സ്ഥാനാവരോഹണത്തിനും 25 പ്രധാനമന്ത്രിമാരുടെ ഭരണത്തിനും.
1902 ൽ ആൽക്കോക്കിന്റെ പിതാവ് വാടകയ്‌ക്ക് എടുത്ത വീടാണ് ഇത്. 2800 രൂപയ്‌ക്കായിരുന്നു അന്ന് അദ്ദേഹം ഈ വീട്ടിൽ താമസം ആരംഭിച്ചത്. എൽസിയ്‌ക്ക് പിന്നാലെ അഞ്ച് സഹോദരങ്ങൾ ആ വീട്ടിലേക്ക് കടന്നുവന്നെങ്കിലും അവർക്കൊന്നും വീട്ടിൽ ഇത്രയും കാലം ജീവിക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായില്ല.
എൽസിയ്‌ക്ക് 14 വയസ്സുള്ളപ്പോഴായിരുന്നു മാതാവിന്റെ മരണം. തുടർന്ന് ആ വീടിന്റെയും വീട്ടുകാരുടെയും ഉത്തരവാദിത്വം എൽസിയ്‌ക്കായി. വിവാഹശേഷവും അതിൽ മാറ്റമുണ്ടായില്ല എന്നതാണ് പ്രത്യേകത.
രണ്ടാം ലോകമഹായുദ്ധ കാലത്തായിരുന്നു ബില്ലുമായുള്ള എൽസിയുടെ വിവാഹം. എന്നാൽ പിതാവിനെയും സഹോദരങ്ങളെയും നോക്കേണ്ടതിനാൽ എൽസിയ്‌ക്ക് ഭർതൃവീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ബില്ലുമൊത്ത് ഇവിടെ തന്നെ തുടരുകയായിരുന്നു. 1949 ലായിരുന്നു എൽസിയുടെ പിതാവ് മരിച്ചത്. പിന്നീട് 1960ൽ എൽസി ഈ വാടക വീട് സ്വന്തമാക്കി. സ്വന്തമായി വരുമാനം ഇല്ലാതിരുന്ന എൽസി ലോൺ എടുത്തായിരുന്നു വർഷങ്ങളായി താമസിച്ച് പോരുന്ന വീട് സ്വന്തമാക്കിയത്.
മകനും മരുമകളും അവരുടെ മക്കളുമായാണ് എൽസി ഈ വീട്ടിൽ ഇപ്പോഴുള്ളത്. നിരവധി ഓർമ്മകൾ നിറഞ്ഞ ഈ വീടിനെ അമ്മ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് 75 കാരനായ എൽസിയുടെ മകൻ റേയ് പറയുന്നു. തനിക്ക് മറ്റൊരു സ്ഥലത്തും താമസിക്കേണ്ടെന്നാണ് എൽസി ആൽക്കോക്കും പറയുന്നത്. ഇതാണ് തന്റെയെല്ലാം. കാലപ്പഴക്കം ചില കേടുപാടുകൾ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ചുകൊണ്ട് ഈ വീട്ടിൽ തന്നെ തുടരുന്നു. സന്തോഷവതിയാണ്. ഇവിടെയിരിക്കുന്നതിനെക്കാൾ സന്തോഷം തനിക്ക് മറ്റെവിടെ നിന്നും ലഭിക്കില്ലെന്നും എൽസി വ്യക്തമാക്കുന്നു.
Comments