ജമ്മുകശ്മിരിനെ ഒഴിവാക്കി മാതൃഭൂമി പത്രം. ലേഖനത്തിന്റെ ഭാഗമായി പത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജമ്മുകശ്മീരിനെ ഒഴിവാക്കി കൊണ്ടുള്ള ഭൂപടം. ജൂലൈ 7 ആം തിയതിയിലെ പത്രത്തിലാണ് ജമ്മുകശ്മിർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ സംഭവം വിവാദമായി. മാതൃഭൂമിയുടെ രാജ്യവിരുദ്ധ നിലപാടാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഒരുപക്ഷം വായനക്കാർ അഭിപ്രായപ്പെടുന്നു. അല്ലാത്ത പക്ഷം മാതൃഭൂമി മാപ്പ് പറയണമെന്നും ആവശ്യം ശക്താണ്.
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിനും രാജിയ്‌ക്കും പിന്നാലെ മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിനൊപ്പമാണ് അപൂർണ്ണമായ ഇന്ത്യയുടെ ഭൂപടം ഉൾപ്പെടുത്തിയിരിക്കുന്നത്. ‘അറിയുക, ഭരണഘടന രാഷ്‌ട്രഭാവനയുടെ കണ്ണാടി’ എന്ന തലക്കെട്ടിൽ സുധാ മേനോൻ എഴുതിയ ലേഖനത്തിനൊപ്പമാണ് ഇന്ത്യയെ കീറിമുറിച്ചുകൊണ്ടുള്ള ഭൂപടം നൽകിയിരിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെയും രാഷ്‌ട്രഭാവനേയും ഏറ്റവും തെളിമയോടെ ഓരോ ഇന്ത്യക്കാരനും മുന്നിൽ പ്രതിഫലിക്കുന്ന മികവാർന്ന കണ്ണാടിയാണ് ഇന്ത്യൻ ഭരണഘടന എന്നെല്ലാം ലേഖനത്തിൽ പറയുമ്പോഴും; ഇന്ത്യയുടെ രൂപത്തെ വികൃതമാക്കി കശ്മിർ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറയുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ ഭൂപടത്തെ മാതൃഭൂമി പത്രം ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യയേയും ഭരണഘടനയേയും പറ്റി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ ഭൂപടം ഏതെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവരാണോ എന്ന് വായനക്കാർ ചോദിക്കുന്നു. അതേസമയം, അബദ്ധം ആവണമെന്നില്ലെന്നും പലപ്പോഴായി മാതൃഭൂമിയിൽ ദേശീയ വീക്ഷണങ്ങൾക്കെതിരെയുള്ളതും രാജ്യവിരുദ്ധ പ്രസ്താവനങ്ങൾ അടങ്ങിയതുമായ വാർത്തകൾ പ്രത്യക്ഷപ്പെടുന്നത് സാധാരണമായിരിക്കുകയാണെന്നും വായനക്കാർ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ മാതൃഭൂമി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments