താനെ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച ഉദ്ധവ് താക്കറെക്കെതിരെ താനെയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കനത്ത മഴയെ അവഗണിച്ചും ആയിരക്കണക്കിന് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് തെരുവിലിറങ്ങിയത്. ഓട്ടോറിക്ഷയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ അണിഞ്ഞ് എത്തിയ തൊഴിലാളികൾ, താനെ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് മുന്നിൽ അണിനിരന്നു. ഏകനാഥ് ഷിൻഡെയുടെയും ബാൽ താക്കറെയുടെയും ചിത്രങ്ങൾ ഓട്ടോറിക്ഷകളിൽ പതിച്ചിരുന്നു.
‘ഓട്ടോ ഓടിച്ച ആളാണ് ഇന്ന് മഹാരാഷ്‌ട്ര ഭരിക്കുന്നത്. അയാൾ എന്നെ പിന്നിൽ നിന്നും കുത്തിയതാണ്‘. ഇതായിരുന്നു ഷിൻഡെയ്‌ക്കെതിരായ ഉദ്ധവിന്റെ പരാമർശം. മെഴ്സിഡസുകളെ പോലും പിന്നിലാക്കിയ ഓട്ടോറിക്ഷകൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട് എന്ന് ഷിൻഡെയും തിരിച്ചടിച്ചിരുന്നു. രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു വരുന്നതിന് മുൻപ് താനെയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഏകനാഥ് ഷിൻഡെ.
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാക്കൾ ഉദ്ധവ് താക്കറെയ്‌ക്കുള്ള പിന്തുണ പിൻവലിച്ച് മഹാരാഷ്‌ട്രയിൽ വിപ്ലവകരമായ രാഷ്‌ട്രീയ മാറ്റം കൊണ്ടു വന്നിരുന്നു. അധികാരത്തിന് വേണ്ടി ആദർശത്തെയും പൈതൃകത്തെയും തള്ളിപ്പറഞ്ഞ് അധികകാലം മുന്നോട്ട് പോകാൻ തങ്ങൾക്ക് സാധിക്കില്ല എന്ന് വ്യക്തമാക്കിയാണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള നേതാക്കൾ ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഹിന്ദുത്വത്തിൽ അധിഷ്ഠിതമായി മുന്നോട്ട് പോയാൽ മാത്രമേ ശിവസേനക്ക് നിലനിൽപ്പുള്ളൂ എന്നും, ബിജെപിയെ ഒഴിവാക്കി രാജ്യത്ത് ഹിന്ദുത്വത്തിന് നിലനിൽപ്പില്ലെന്നും ഷിൻഡെ അനുകൂലികളായ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
Comments