കോഴിക്കോട്: പി.ടി ഉഷയെ അവഹേളിച്ച എളമരം കരീമിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ പിടി ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിടി ഉഷ ഭാരതത്തിന് നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. പല അന്താരാഷ്‌ട്ര മത്സര വേദികളിലും ഇന്ത്യൻ ദേശീയപതാക വിജയക്കൊടിയായി പറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവർ. രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച പി.ടി ഉഷയുടെ രാജ്യസഭാംഗത്വത്തെ അവഹേളിക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമേ കഴിയൂ. കേവലം സങ്കുചിത രാഷ്‌ട്രീയത്തിന്റെ പേരിൽ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്ന് കരീം മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടനയേയും ദേശീയ ഹീറോകളെയും അപമാനിക്കുന്നത് സിപിഎം നേതാക്കൾ പതിവാക്കിയിരിക്കുകയാണ്. തുടർഭരണത്തിന്റെ ഹുങ്കിൽ മാർകിസ്റ്റുകാർ അസഹിഷ്ണുതയുടെ വക്താക്കളായി മാറി കഴിഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ സിപിഎം എംഎൽഎ അംബേദ്ക്കറിനെ അപമാനിച്ചത് കേരളം കണ്ടതാണ്. ചങ്കിൽ ചൈനയെ കൊണ്ട് നടക്കുന്നത് കൊണ്ടാണ് സിപിഎം നേതാക്കൾ ഇങ്ങനെ സ്വയം അപഹാസ്യരായി മാറുന്നത്. എളമരം കരീമിന്റെ യോഗ്യത എന്താണെന്ന് കോഴിക്കോട്ടുകാർക്ക് വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments