ന്യൂഡൽഹി: പാചക എണ്ണയുടെ ചില്ലറ ഉൽപാദന വില(എംആർപി) കുറയ്‌ക്കാൻ നിർദേശിച്ച് കേന്ദ്രം. 15 രൂപ വരെ വില കുറയ്‌ക്കാനാണ് നിർദേശം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് 6ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരും നിർമാതാക്കളോട് വില കുറയ്‌ക്കാൻ നിർദേശിച്ചിട്ടുണ്ട്. എണ്ണവില കുറയ്‌ക്കുന്നത് വഴി അതിന്റെ ഗുണങ്ങൾ വിതരണക്കാർക്കും അതുവഴി ഉപഭോക്താക്കൾക്കും ലഭ്യമാകും.
ഭക്ഷ്യ എണ്ണയുടെ വിലയിൽ ആഗോളത്തലത്തിൽ ടണ്ണിന് 300-450 ഡോളറായി കുറഞ്ഞിരുന്നു. വാർഷിക ഭക്ഷ്യ എണ്ണ ഉപഭോഗത്തിന്റെ 56 ശതമാനവും രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്. രാജ്യാന്തര വിപണിയിൽ ഭക്ഷ്യ എണ്ണവിലയിലുണ്ടായ ഇടിവ് ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിർദേശം വകുപ്പ് നൽകുന്നത്.
പാചക എണ്ണയുടെ വില രാജ്യാന്തരവിപണിയിൽ കുറയുന്നതായി ശ്രദ്ധയിൽ പെട്ടതോടെ നിത്യവും എണ്ണ വില നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യന്തര വിപണിയിൽ എണ്ണ വില കുറയുന്നത് ശുഭസൂചകമാണെന്നും വ്യക്തമാക്കി. ആയതിനാൽ എണ്ണവില കമ്പനികൾ കുറയ്‌ക്കണമെന്നും അറിയിച്ചു.
കടുക്, സൂര്യകാന്തി, സോയാബീൻ, പാമോയിൽ തുടങ്ങിയ എണ്ണകളുടെ വില 5 മുതൽ 11 വരെ ജൂൺ ഒന്നിന് കുറച്ചിരുന്നു. കാർഷിക വികസന സെസും കസ്റ്റംസ് ഡ്യൂട്ടിയും മെയിൽ ഒഴിവാക്കിയിരുന്നു.
Comments