തിരുവനന്തപുരം: പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിൽ അതിയായ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം നടത്തിയ പ്രസ്താവന അപലപനീയമാണെന്നും സതീശൻ പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാവ് കെ. മുരളീധരനും പിടി ഉഷയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
പി.ടി ഉഷ ഏതെങ്കിലും പാർട്ടിയുടെ ആളല്ല. അതിനാൽ പിടി ഉഷയുടെ നോമിനേഷൻ വിമർശിക്കേണ്ടതില്ല. അത് അഭിനന്ദനാർഹമായ കാര്യമാണ്. എളമരം കരീമിന്റെ ഭാഷ ശരിയായില്ല. ദുഷ്ടലാക്കോടെയുള്ള തരംതാണ പ്രസ്താവനയാണ് പിടി ഉഷയ്‌ക്കും കെകെ രമയ്‌ക്കുമെതിരെ കരീം നടത്തിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
ബിജെപിയ്‌ക്കും ആർഎസ്എസിനും അനുഗുണമായി പ്രവർത്തിക്കുന്നവർക്കൊക്കെ രാജ്യസഭാംഗത്വം നൽകുകയാണെന്നായിരുന്നു എളമരം കരീമിന്റെ പരാമർശം. ബിജെപിയ്‌ക്ക് അനുകൂലമായി പ്രവർത്തിച്ച് രാജ്യസഭാ അംഗമാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് കുറേക്കാലമായി പി.ടി ഉഷയും തെളിയിക്കുകയാണെന്നായിരുന്നു എളമരം കരീം പരോക്ഷമായി പറഞ്ഞത്.
എന്നാൽ എളമരം കരീമിന്റെ പ്രസ്താവനയോടെ വളരെ ശാന്തമായാണ് പിടി ഉഷ പ്രതികരിച്ചത്. തനിക്ക് രാഷ്‌ട്രീയമല്ല, സ്‌പോർട്‌സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കൂടുതൽ മറുപടി നൽകുന്നില്ലെന്നും പലർക്കും പല അഭിപ്രായമല്ലെയെന്നും അവർ പ്രതികരിച്ചു.
Comments