ഇടുക്കി: കാടിനുള്ളിൽ വനവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. മൂന്നാർ പോതമേട്ടിലാണ് സംഭവം.
നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മഹേന്ദ്രൻ മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ പോതമേട് വനത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സംഘം സ്ഥിരമായി നായാട്ടിന് പോകാറുണ്ടായിരുന്നു. അത്തരത്തിൽ നായാട്ടിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സംഘത്തിലുണ്ടായിരുന്ന മഹേന്ദ്രന് അബദ്ധത്തിൽ വെടിയേറ്റു. നായാട്ട് നിയമവിരുദ്ധമായതിനാൽ പിടിക്കപ്പെടുമെന്ന് കരുതി സംഘത്തിലുണ്ടായിരുന്നവർ ചേർന്ന് മഹേന്ദ്രന്റെ മൃതദേഹം കാടിനുള്ളിൽ തന്നെ മറവ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി മഹേന്ദ്രനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മഹേന്ദ്രന്റെ വിവരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പോലീസിൽ കീഴടങ്ങിയത്. ഇതോടെയാണ് നായാട്ടിനായി പോയ കാര്യവും തുടർന്ന് അബദ്ധത്തിൽ വെടിയേറ്റതിനെക്കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്.
Comments