ന്യൂഡൽഹി: 200 കോടിയുടെ തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജയിൽ അധികൃതർക്ക് വ്യാപകമായി കൈക്കൂലി നൽകുന്നതായി വിവരം. അനധികൃത ഇടപാടുകൾ നടത്താനാണ് ഇയാൾ ജയിൽ അധികൃതർക്ക് കൈക്കൂലി നൽകുന്നത്. ജയിലിന് പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിന് ഫോണുകൾ അടക്കമുള്ള സൗകര്യങ്ങൾ കൈക്കൂലിക്ക് പകരമായി ജയിൽ അധികൃതർ നൽകിയതായും സാമ്പത്തിക കുറ്റകൃത്യ വിഭാഗം വ്യക്തമാക്കി.
ഡൽഹിയിലെ രോഹിണി ജയിലിലാണ് സുകേഷ് ചന്ദ്രശേഖർ കഴിയുന്നത്. ഇയാളിൽ നിന്ന് 81 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൈക്കൂലി നൽകിയതിന്റെ രേഖകളടങ്ങിയ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇയാൾ ജയിൽ ആശുപത്രിയിലെ നേഴ്‌സിങ് ജീവനക്കാരുടെ സഹായത്തോടോ തന്റെ അനുയായികളുമായി ബന്ധപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ജയിൽ ജീവനക്കാരിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നോട് പണം ആവശ്യപ്പെടുന്നെന്നും ഇയാൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 12.5 കോടി രൂപ തന്റെ പക്കൽ നിന്ന് തീഹാർ ജയിലിലെ ജീവനക്കാർ തട്ടിയെടുത്തതായി ഇയാൾ ആരോപിച്ചിരുന്നു.
ബിസിനസുകാരനിൽ നിന്നും 200 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ പ്രധാന പരാതി. ഇതിന് പുറമെ 20 ഓളം കവർച്ച കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലിനുള്ളിൽ കിടന്നും ഇയാൾ പണമിടപാടുകൾ നിയന്ത്രിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ സുകേഷിന്റെ ഭാര്യയായ ലീന മരിയ പോളിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവർക്കും ഈ കേസിൽ പങ്കുണ്ടെന്നാണ് വിവരം. ലീനയേയും ഇവരോട് അടുത്ത് പ്രവർത്തിക്കുന്ന നാല് പേരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments