ന്യൂഡൽഹി: നിർമിത ബുദ്ധി ഉപയോഗിക്കുന്നത് മനുഷ്യരാശിയുടെ പുരോഗതിയ്‌ക്കും സമാധാനത്തിനും വേണ്ടിയാകണമെന്ന് നിർദേശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . രാജ്യങ്ങൾ തമ്മിലുള്ള ആധിപത്യം സ്ഥാപിക്കാനാവരുത് എഐ എന്നും സിംഗ് വ്യക്തമാക്കി. ‘പ്രതിരോധ മേഖലയിലെ നിർമിത ബുദ്ധി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിത ബുദ്ധിയുടെ പുരോഗതിയെ തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും എന്നാൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമിത ബുദ്ധി പ്രതിരോധ മേഖലയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി സിംഗ് അറിയിച്ചു. സൈനികരുടെ പരിശീലനം മെച്ചപ്പെടുത്താൻ എഐ വഴി സാധിച്ചതായും വ്യക്തമാക്കി. ചടങ്ങിൽ 75 എഐ നിർമിത ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു. ചില ഉൽപന്നങ്ങൾ സായുധ സേനയിൽ ഉപയോഗിക്കുകയും മറ്റു ചിലത് വിന്യാസത്തിനാകും ഉപയോഗിക്കുക. സൈബർ സുരക്ഷ, മോണിറ്ററിംഗ് സിസ്റ്റം, റോബോട്ടിക് സംവിധാനം എന്നിവയ്‌ക്കായാണ് ഉപയോഗിക്കുക.
പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. രൂപാന്തര കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു. നിർമിത ബുദ്ധിയ്‌ക്ക് രാജ്യത്ത് ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. ജനാധിപത്യപരമായ കാര്യങ്ങൾക്കായി നിർമിത ബുദ്ധി ഉപയോഗിക്കുമ്പോഴും ശ്രദ്ധ ഉണ്ടാവണമെന്നും പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ മൂലം ഉണ്ടാകാൻ സാധ്യതയുള്ള നിയമപരവും ധാർമികവും രാഷ്ടീയപരവും സാമ്പത്തികപരവുമായ വിപ്ലവങ്ങളെ നേരിടാൻ രാജ്യം തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു.
Comments