ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ലഖിംപുർ കോടതി. 2021 സെപ്റ്റംബറിൽ, സുദർശൻ ന്യൂസ് ജീവനക്കാരൻ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുഹമ്മദ് സുബൈറിനെതിരെ നിലവിലുള്ള കേസുകൾക്ക് പുറമെ, 153ബി, 505(1)(ബി), 505(2) എന്നീ വകുപ്പുകൾ കൂടി ചുമത്താനും കോടതി ഉത്തരവിട്ടു.
മതവികാരം വ്രണപ്പെടുത്തിയ കേസിൽ, ജൂൺ 27ന് മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിതാപുർ ജില്ലയിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രകാരമുള്ള കേസിൽ സുപ്രീം കോടതി സുബൈറിന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി കോടതിയിലെ കേസിൽ ജയിലിൽ തുടരുകയാണ് നിലവിൽ മുഹമ്മദ് സുബൈർ.
ലഖിംപുരിലെ മുഹമ്മദി പോലീസ് സ്റ്റേഷനിൽ മാദ്ധ്യമ പ്രവർത്തകൻ ആശിഷ് കുമാർ കത്യാർ നൽകിയ കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയും ട്വിറ്ററിലൂടെയും വ്യാജവാർത്ത പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നതാണ് കേസ്.
ഹിന്ദു സന്യാസിമാർക്കെതിരെ വർഗീയ പരാമർശം നടത്തിയതിനാണ് സീതാപുരിലെ കേസ്. മതവികാരം വ്രണപ്പെടുത്തൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ഈ കേസിൽ മുഹമ്മദ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ ഹനുമാൻ സ്വാമിക്കെതിരായ അധിക്ഷേപകരമായ പരാമർശത്തിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
Comments