പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 26 പ്രതികളാണ് ഉള്ളത്. 2022 ഏപ്രിൽ 16 നാണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ഇത്.
മേലാമുറിയിലെ കടയിൽ നിന്ന ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിയുടെ മോർച്ചറിക്ക് സമീപത്ത് വെച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത്. ഇത് സംബന്ധിച്ച് തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള പത്തോളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു. തലയിൽ മൂന്ന് മുറിവുകളും കൈകാലുകളിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു.
എന്നാൽ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ റഷീദ് ഉൾപ്പെടെ 10 ത്തോളം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട പ്രതികളെപോലും പൂർണമായി പോലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Comments