കൊച്ചി; കണ്ണൂരിൽ നിന്നും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിലേക്ക് യുവാക്കളെ എത്തിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടതായി വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.
ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി അബ്ദുൾ റസാഖ്, തലശേരി ചിറക്കര സ്വദേശി യുകെ ഹംസ എന്നിവർക്കെതിരെയാണ് എൻ ഐ എ ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിരുന്നത്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലേറെ പേരെ ഐഎസിൽ ചേർത്തെന്നാണ് കേസ്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ ) എന്നി തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സജീവ പ്രവർത്തകരായിരുന്നു മിദ്‌ലാജും , അബ്ദുൾ റസാഖും. ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത് കേസ് പിന്നീട് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.
കേസിൽ മാപ്പുസാക്ഷിയാക്കിയ എം.വി.റഷീദിനെ ആദ്യം വിസ്തരിച്ചു.153 സാക്ഷികളാണ് കേസിലുള്ളത്. ഫോണുകൾ, ഡിവൈസുകൾ, ഫെയ്‌സ് ബുക്ക്, ഇ മെയിൽ തുടങ്ങിയ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ പ്രധാനമായും ഹാജരാക്കിയത്.
അഞ്ചു വർഷമായി ജയിലിലാണെന്നും, ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതികൾ കോടതിയോട് പറഞ്ഞിരുന്നു. പ്രതികൾക്കെതിരെ ഐപിസി 120 ബി ,125 എന്നീ വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തന നിയമത്തിലെ 38, 39, 40 വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.















