ദുബായ്: ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് പിഴ ഒടുക്കാൻ ഘട്ടംഘട്ടമായി സൗകര്യം നൽകുന്ന പദ്ധതിയുമായി ദുബായ് പോലീസ്. പലിശയില്ലാതെ മൂന്ന് മാസം, ആറുമാസം, ഒരു വർഷം എന്നീ കാലയളവുകൾ തിരഞ്ഞെടുക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്‌ക്കുന്നവർക്ക് മാത്രമാണ് സൗകര്യമുണ്ടാവുക.
വ്യക്തികൾക്ക് 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 20,000 ദിർഹത്തിൽ കുടുതലുള്ള പിഴയും പുതിയ സംവിധാനം പ്രകാരം അടയ്‌ക്കാം. മൊത്തം തുകയുടെ 25 ശതമാനം ആദ്യം അടയ്‌ക്കണം. വൻ തുകയാണെങ്കിൽ 24 മാസം വരെ സാവകാശം നൽകും.
എമിറേറ്റ്‌സ്, എൻബിസി, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, കമേഴ്‌സൽ ബാങ്ക് ഇന്റർനാഷണൽ, ദുബായ് ഇസ്ലാമിക് ബാങ്ക്, സ്റ്റാന്റേർഡ് ചാറ്റേർഡ് ബാങ്ക്, കമേഴ്‌സൽ ബാങ്ക് ഓഫ് ദുബൈ, ഫിനാൻസ് ഹൗസ് എന്നീ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. തുക അടയ്‌ക്കുന്നതിന് സമയം നീട്ടികിട്ടാനായി 100 ദിർഹം അടച്ച് അപേക്ഷിക്കണം. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈ ഫീസ് 200 ദിർഹമാണ്.
പിഴ ലഭിച്ചാൽ ആദ്യ 30 ദിവസത്തിനകം ആദ്യ ഗഡു അടച്ചിരിക്കണം. ദുബായ് പോലീസിന്റെ വെബ്സൈറ്റിലൂടേയും പോലീസിന്റെ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടേയും സംവിധാനം പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ നമ്പർ, ട്രാഫിക് ഫയൽ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ നൽകിയാണ് അപേക്ഷിക്കേണ്ടത്.
Comments