മുംബൈ : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ പാസ്‌പോർട്ട് തിരികെ നൽകാൻ കോടതി വിധി.മയക്കുമരുന്ന് കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ച സാഹചര്യത്തിലാണ് നടപടി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ആര്യൻ ഖാൻ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മയക്കുമരുന്ന് കേസിൽ ആര്യൻ അറസ്റ്റിലാവുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് മെയ്യിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഏജൻസി ഇയാളെ പ്രതിയായി ചേർത്തിട്ടില്ല.
ഇതിന് പിന്നാലെ ജാമ്യം റദ്ദാക്കുന്നതിലും പാസ്‌പോർട്ട് തിരികെ നൽകുന്നതിലും എതിർപ്പില്ലെന്ന് എൻസിബി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പ്രത്യേക കോടതി ജഡ്ജി വി വി പാട്ടീൽ പാസ്‌പോർട്ട് തിരിച്ചെടുക്കണമെന്ന ആര്യന്റെ അപേക്ഷ പരിഗണിച്ചത്. അതേസമയം മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ പ്രതികളായി മുദ്രകുത്തപ്പെട്ട മറ്റ് അഞ്ച് പേരെയും എൻസിബി വെറുതെവിട്ടു.
ആഡംബര കപ്പലിലെ പാർട്ടിക്കിടെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ആര്യനെ കേസിൽ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയ് പഗാരെ എന്നയാളാണ് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറഞ്ഞിരുന്നു.
Comments