ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന പിടികിട്ടാപ്പുള്ളിയായ ഡോക്ടർ ഓമന ഈഡന്റെ കഥ സിനിമയാകുന്നു. യുവ നടൻ നവജിത് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ദീപക് വിജയനാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ആറ് വർഷത്തെ നീണ്ട ഗവേഷണത്തിനും അന്വേഷണങ്ങൾക്കുമൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം തന്നെ ഷൂട്ടിംഗ് ആരംഭിക്കും.
തമിഴിലും മലയാളത്തിലുമായാണ് ചിത്രം റിലീസ് ചെയ്യുക. പ്രധാനവേഷത്തിൽ ആരൊക്കെ എത്തുമെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. തമിഴിലെ മുൻനിര നടിയാകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ടൈറ്റിലും അഭിനേതാക്കളുടെ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽ പോയ ഓമനയെ കാൽനൂറ്റാണ്ടുകളായിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല. 1996 ജൂലൈ 11 ാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂർ സ്വദേശി മുരളീധരനെ ഡോക്ടർ ഓമന കൊലപ്പെടുത്തിയത്. ഊട്ടിയിലെ ഹോട്ടലിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട് കേസിൽ നിറച്ച് കാറിൽ യാത്ര ചെയ്യവേയാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്. 2001 ൽ ജാമ്യത്തിൽ ഇറങ്ങിയ ഇവരെ പിന്നീട് കണ്ടെത്താനായിട്ടില്ല.
എന്നാൽ സിനിമയുടെ വിവരങ്ങൾ പുറത്തുവിട്ടതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാക്കുകയും, കുറുപ്പിനെ ഹീറോയായി ചിത്രീകരിക്കുകയും ചെയ്തത് പോലെയാകുമോ ഇതും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. കുറ്റവാളികളുടെ ജീവിതകഥ സിനിമയാക്കിക്കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങളെ സാധാരണവൽക്കരിക്കുകയാണ് ചെയ്യുന്നത് എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
Comments