ലഖ്‌നൗ: ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയുമായി ഇറ്റാവയ്‌ക്ക് സമീപം ബന്ധിപ്പിക്കുന്ന ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 2020 ഫെബ്രുവരിയിൽ യുപിയുടെ നാലാമത്തെ എക്‌സ്പ്രസ് വേയുടെ തറക്കല്ലിട്ടതോടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന തിയതിയേക്കാൾ എട്ട് മാസം മുമ്പേ യോഗി സർക്കാർ പദ്ധതി പൂർത്തീകരിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശ് എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) പിന്തുണയോടെ 28 മാസത്തിനുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിത്. 14,850 കോടി രൂപ ചെലവിൽ നിർമിച്ച എക്‌സ്പ്രസ് വേയിൽ നിലവിൽ നാലുവരി പാതകളാണുള്ളത്. ഇത് പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും.
ഉത്തർപ്രദേശിലെ ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൺ, ഔറയ്യ, ഇറ്റാവ എന്നീ ഏഴ് ജില്ലകളിലൂടെയാണ് ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ കടന്നുപോകുന്നത്. ബുന്ദേൽഖണ്ഡിലെ ചിത്രകൂട് ജില്ലയിലെ ഭരത്കൂട് പ്രദേശത്തിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലാണ് ഇത് അവസാനിക്കുക. ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1132 കോടി രൂപ ലാഭിച്ചു കൊണ്ടാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.
Comments