ദുബായ്: ലോകക്രിക്കറ്റിലെ പണം വാരി ലീഗായ ഐപിഎല്ലിനായി രണ്ടരമാസം ഒഴിവാക്കി നൽകി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ. 2024 മുതൽ 2027 വരെ രണ്ടര മാസം വീതം വർഷത്തിൽ ഐപിഎല്ലിനായി മാത്രം ഒഴിവാക്കാനാണ് ഐസിസി തീരുമാനിച്ചത്. എല്ലാ വർഷവും മാർച്ച്് മാസം അവസാന ആഴ്ച മുതൽ ജൂൺ മാസം ആദ്യ ആഴ്ച വരെയാണ് ഐപിഎല്ലിനായി സമയം അനുവദിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ ഇന്ത്യൻ ക്രിക്കറ്റിനുള്ള സ്വാധീനം തെളിയിക്കുന്ന നീക്കമാണ് ഐസിസിയുടെ തീരുമാനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ബിസിസിഐയ്‌ക്കുവേണ്ടി സെക്രട്ടറി ജയ്ഷായാണ് ഐപിഎല്ലിന് സ്ഥിരം സമയം അന്താരാഷ്‌ട്ര തലത്തിൽ ഒഴിവാക്കിയിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
ആഗോളതലത്തിലെ എല്ലാ രാജ്യങ്ങൾക്കും ഐപിഎല്ലിലേയ്‌ക്ക് താരങ്ങളെ അയയ്‌ക്കാനും അമ്പയർമാർക്കും മറ്റ് ഓഫീഷ്യലുകൾക്കും ഷെഡ്യൂൾ തീരുമാനിക്കാനും സൗകര്യപ്രദമാകും. ഐപിഎല്ലിനായി ഇനി സ്ഥിരം സംവിധാനം എല്ലാ ടീമുകൾക്കും പ്രയോജനപ്പെടുമെന്ന ബിസിസിഐയുടെ വാദം ഐസിസി അംഗീകരിച്ചു.















