ന്യൂഡൽഹി : ശ്രീലങ്കയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ജൂലൈ 19-നാണ് യോഗം ചേരുന്നത്.കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും നേതൃത്വത്തിലായിരിക്കും യോഗം നടക്കുക. കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
അതേസമയം വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ യോഗം ചേർന്നിരുന്നു. ദ്വീപ് രാഷ്‌ട്രത്തിന്റെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഈ യോഗത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എഐഎഡിഎംകെ നേതാവ് എം തമ്പി ദുരൈയും ഡിഎംകെയുടെ ടിആർ ബാലുവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി രൂക്ഷമാകുന്നതോടെ ശ്രീലങ്കയിൽ നിന്നുളള അഭയാർത്ഥി പ്രവാഹം അടക്കമുളള വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ കേന്ദ്രസർക്കാർ യോഗത്തിൽ അഭിപ്രായം തേടിയേക്കുമെന്നാണ് വിവരം. ലങ്കയിലെ ജനങ്ങളോടാണ് ഇന്ത്യയ്‌ക്ക് പ്രതിബദ്ധതയെന്നും ആഭ്യന്തര സംഘർഷങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന ശ്രീലങ്കയ്‌ക്ക് ഇന്ത്യ ഇന്ധനവും, റേഷനും ഉൾപ്പെടെ നൽകുന്നുണ്ട്. ദ്വീപ് രാഷ്‌ട്രത്തിനായി ഇന്ത്യ 3.8 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും ജയശങ്കർ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കൻ കർഷകരെ സഹായിക്കുന്നതിനായി ക്രെഡിറ്റ് ലൈൻ പ്രകാരം ഇന്ത്യ 44,000 മെട്രിക് ടൺ യൂറിയയും കൈമാറിയിരുന്നു.
ദ്വീപ് രാഷ്‌ട്രം ഇത് വരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ധനം, മരുന്ന്, ഭക്ഷണം എന്നിവയ്‌ക്കായി രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്നു . ഇതിനിടിയിൽ രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങൾ മൂലം പ്രസിഡന്റ് ഗോതബയ രാജപക്സെ നാട് വിടുകയും രാജിവെയ്‌ക്കുകയും ചെയ്തു. നിലവിൽ ആറ് മാസത്തിനുള്ളിൽ അടിസ്ഥാന ആവശ്യങ്ങൾക്കായിമാത്രംഏകദേശം 5 ബില്യൺ യുഎസ് ഡോളാണ് രാജ്യത്ത് ആവശ്യമായി വരുന്നത്. 22 മില്യനാണ് രാജ്യത്തിന്റെ ജനസംഖ്യ.
Comments