തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോയുടെ ഔദ്യോഗികഫേസ്ബുക്ക് പേജിൽ ട്രോളുകളുമായി മലയാളികൾ. വിമാന കമ്പനിയ്‌ക്കെതിരെ ഇപി ജയരാജൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പേജിൽ കമന്റ് നിറയുന്നത്.
യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനറുടെ പ്രഖ്യാപനം. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനെ പിന്തുണച്ച് സൈബർ സഖാക്കൾ കമ്പനിയ്‌ക്കെതിരെ വിമർശനവുമായി എത്തിയപ്പോൾ ഇപി ജയരാജനെതിരെ ട്രോളുകളുമായിട്ടാണ് മലയാളികൾ ഫേസ്ബുക്ക് പേജിലെത്തിയത്.
ഇൻഡിഗോ എറിഞ്ഞു വീഴ്‌ത്താൻ എകെജി സെന്ററിലേക്ക് ഏറു പടക്കം എറിഞ്ഞവനെ ചിറ്റപ്പൻ ചുമതലപെടുത്തി,ഇൻഡിഗോ വിമാനം വേണ്ടെന്ന് വെച്ച് പാർട്ടി വിമാനമായ യേ .. യേ..റഹീമിക്കാന്റെ ചുമലിൽ യാത്ര ചെയ്യാനാണ് സഖാക്കളുടെ തീരുമാനം.ഇൻഡിഗോ ബഹിഷ്‌ക്കരിക്കുക ഓവർ,എത്രയാ ഇൻഡിഗോ ബിമാനത്തിന്റെ ബെള,നിങ്ങൾ ഇനി ചെരുപ്പ് കമ്പനി തുടങ്ങുന്നതാണ് നല്ലത്.ജയരാജേട്ടനും കുടുംബവും ഇനി മുതൽ നടക്കുകയാണ്,ഇൻഗിഗോ ഇല്ലേലും സിട്ടപ്പൻ എയറിൽ എത്തുമെടാ…. എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇൻഡിഗോ ബഹിഷ്‌കരിക്കണമെന്ന് സീരിയസായി ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കളും ട്രോളുകൾ ഏറ്റുവാങ്ങുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
പ്രതിഷേധക്കാരെ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ജയരാജൻ വിമാനത്തിനുളളിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും തളളിയിടാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു
Comments