ന്യൂഡൽഹി: മുസ്ലീം സ്ത്രീകളെ വഴിയാധാരമാക്കുന്ന തലാഖ് ഇ ഹസൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നതായി ഭർത്താവിൽ നിന്നും നോട്ടീസ് ലഭിച്ച മുസ്ലീം യുവതിയാണ് ഹർജി സമർപ്പിച്ചത്. ഹർജി നാല് ദിവസത്തിനുള്ളിൽ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
പ്രായപൂർത്തിയാകാത്ത കുഞ്ഞുള്ള യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തലാഖ് ഇ ഹസൻ നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലിംഗവിവേചനത്തിന് കാരണമാകുന്ന എല്ലാ നടപടികളും ഭരണഘടനാ വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ, ഏകീകൃത സിവിൽ കോഡ് ഒരു പരിഹാരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും ഹർജിയിൽ ആവശ്യപ്പെടുന്നു.
തലാഖ് ഇ ഹസൻ പോലെയുള്ള അപരിഷ്കൃത നിയമങ്ങൾ ലിംഗനീതിയുമായി ബന്ധപ്പെട്ട ആധുനിക കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ്. ഇത്തരം സമ്പ്രദായങ്ങൾ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മതേതര രാജ്യമായ ഇന്ത്യയിൽ ഇവ തുടരുന്നത് വിരോധാഭാസമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
2020 ഡിസംബർ 25നായിരുന്നു പരാതിക്കാരിയായ മാദ്ധ്യമ പ്രവർത്തകയുടെ വിവാഹം. പരാതിക്കാരി അറിയാതെ, വീട്ടുകാരിൽ നിന്നും നിർബ്ബന്ധിച്ച് സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം നടത്തിയത്. തുടർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ തുടങ്ങി. ഗർഭിണിയായിരിക്കെ നടന്ന ഉപദ്രവം പരാതിക്കാരിയെ ആശുപത്രി കിടക്കയിൽ എത്തിച്ചെന്നും ഹർജിയിൽ പറയുന്നു.
തുടർന്ന്, പരാതിക്കാരിയുടെ ഭർത്താവ് തലാഖ് ഇ ഹസൻ മുഖേന മൊഴിചൊല്ലിയതായി കാട്ടി യുവതിയ്‌ക്ക് നോട്ടീസ് അയച്ചു. ഇത് അസാധുവാക്കണമെന്നും നിയമപരമായി തനിക്ക് നഷ്ടപരിഹാരം വേണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ഇത്തരം ദുരവസ്ഥകൾക്ക് കാരണമാകുന്ന മുസ്ലീം വിവാഹ നിയമം ഭരണഘടനയ്‌ക്ക് യോജിച്ചതല്ല. ആയതിനാൽ വിവാഹം, വിവാഹ മോചനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏകീകൃത നിയമത്തിനുള്ള സാദ്ധ്യത തേടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇസ്ലാമിക നിയമ പ്രകാരം മൂന്ന് തരത്തിലുള്ള വിവാഹ മോചനങ്ങളാണ് ഉള്ളത്. തലാഖ് ഇ ആഹ്സാൻ, തലാഖ് ഇ ഹസൻ, തലാഖ് ഇ ബിദ്ദത്. മൂന്ന് മാസത്തിനിടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്ന സമ്പ്രദായമാണ് തലാഖ് ഇ ഹസൻ. ഇതനുസരിച്ച്, ഒരു മുസ്ലീം പുരുഷൻ മൂന്ന് മാസത്തിനുള്ളിൽ മൂന്ന് തവണ തലാഖ് എന്ന് ചൊല്ലിയാൽ വിവാഹ ബന്ധം അസാധുവാകുന്നു.
Comments