കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചയാളാണ് ജയരാജൻ. വസ്തുതകൾ പൂർണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുന:പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇൻഡിഗോ ഏർപ്പെടുത്തി.
യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് എൽഡിഎഫ് കൺവീനർ പ്രഖ്യാപിച്ചിരുന്നു. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് അദ്ദേഹം പറയുന്നത്.ഇതിന് പിന്നാലെ ഇന്ന് ട്രെയിനിലാണ് അദ്ദേഹം തലസ്ഥാനത്ത് നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്കിടെ കെറെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments