ഇൻഡിഗോ കമ്പനിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് പരോക്ഷ മറുപടിയുമായി വിമാന കമ്പനി. റെയിൽപാളത്തിന് മുകളിലൂടെ പറക്കുന്ന ഇൻഡിഗോ വിമാനമാണ് കമ്പനിയുടെ മറുപടി.
ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്നായിരുന്നു ജയരാജന്റെ പ്രഖ്യാപനം. വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം മന്ത്രി യാത്ര ചെയ്തത് ട്രെയിനിലായിരുന്നു. താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണെന്നും കെ-റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ പോകുന്നതിലും നല്ലത് ട്രെയിനിൽ പോകുന്നതാണെന്നും പണം ലാഭിക്കാമെന്നും സിപിഎം നേതാവ് കൂട്ടിച്ചേർത്തു.
ഇതിനിടെ ജയരാജന് പിന്തുണയുമായി കെ റെയിലും രംഗത്തെത്തി. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയണ് സേഫ് എന്ന പോസ്റ്റുമായിട്ടായിരുന്നു കെ റെയിൽ പിന്തുണയറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇ.പി ജയരാജന്റെ പ്രസ്താവനകൾക്കും കെ-റെയിൽ പോസ്റ്റിനും ഇൻഡിഗോ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി മറുപടി നൽകിയിരിക്കുന്നത്.
റെയിൽപാളത്തിനടുത്ത് പുറംതിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയും മുകളിലൂടെ പറന്നുപോകുന്ന ഇൻഡിഗോ വിമാനവുമാണ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലുള്ളത്. Up Above the world so fly എന്ന തലക്കെട്ടും ചിത്രത്തിന് ഇൻഡിഗോ നൽകിയിട്ടുണ്ട്. ലോകത്തിന് മുകളിലൂടെ പറക്കാം എന്ന് ചൂണ്ടിക്കാട്ടുന്ന ഈ പോസ്റ്റ് എൽഡിഎഫ് കൺവീനറുടെ ട്രെയിൻ യാത്ര പരാമർശത്തിനും കെ-റെയിലിന്റെ ‘കൊട്ടിനുമുള്ള’ മറുപടിയാണെന്നാണ് സോഷ്യൽമീഡിയയുടെ വിലയിരുത്തൽ.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടന്ന സംഭവത്തിൽ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കത്തും പുറത്തും യാത്രചെയ്യുന്നതിന് വിമാന കമ്പനി വിലക്ക് ഏർപ്പെടുത്തി. വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ ആക്രമിച്ച സംഭവത്തിലായിരുന്നു നടപടി. ഇതോടെ ഇൻഡിഗോ വൃത്തിക്കെട്ട കമ്പനിയാണെന്നായിരുന്നു ഇപി ജയരാജൻ പ്രതികരിച്ചത്. നടന്നുപോയാലും ഇൻഡിഗോയുടെ വിമാനത്തിൽ താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments