അബുദാബി : യു.എ.ഇയിൽ നികുതി വെട്ടിപ്പ് തടയാൻ കർശന പരിശോധനയുമായി യു.എ.ഇ ഫെഡറൽ ടാക്‌സ് അതോറിറ്റി. നികുതി നിയമം പാലിക്കാതെ വിവിധ സ്ഥാപനങ്ങൾ 130 ദശലക്ഷം ദിർഹത്തിലേറെ കുടിശ്ശിക വരുത്തിയ സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ ആറുമാസത്തിനിടെ 1,213 നികുതി വെട്ടിപ്പുകൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
മൂല്യവർധിത നികുതി, എക്‌സൈസ് നികുതി വെട്ടിപ്പുകൾ തടയാൻ കർശന നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.കഴിഞ്ഞ ആറുമാസത്തിനിടെ നികുതി നിയമത്തിലെ വീഴ്ചകൾ കണ്ടെത്താൻ 9,948 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. സാമ്പത്തിക മന്ത്രാലയം, ഐ.സി.പി.എ, സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടയായിരുന്നു പരിശോധന. ഇതിന്റെ ഭാഗമായി ഡിജിറ്റൽ നികുതി മുദ്രകളില്ലാത്ത 5.5 ദശലക്ഷം പുകയില ഉൽപന്നങ്ങൾ അതോറിറ്റി പിടിച്ചെടുത്തു.
നികുതിചട്ടം ലംഘിച്ച 1.07 ദശലക്ഷം ശീതളപാനീയം, കോള തുടങ്ങിയവയുടെ പാക്കറ്റുകളും കണ്ടെത്തി. മൊത്തം 130. 4 ദശലക്ഷം ദിർഹമിന്റെ നികുതി കുടിശ്ശികയാണ് നിയമലംഘനങ്ങൾ വഴിയുണ്ടായത്. 1231 നിയമലംഘനങ്ങൾ കണ്ടെത്തിയതിന് പുറമെ നികുതി രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ച 404 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ഫെഡറൽ ടാക്‌സ് അതോറിറ്റി അറിയിച്ചു.
കുടാതെ പുകയില ഉൽപന്നങ്ങൾ, മധുരം ചേർത്ത പാനീയങ്ങൾ, കോളകൾ എന്നിവക്ക് ഏർപ്പെടുത്തിയ എക്‌സൈസ് നികുതി രാജ്യത്ത് ഇത്തരം ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കാൻ സഹായകമായിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധന നിലവിൽ കൂടുതൽ കർശനമാണ്. കഴിഞ്ഞവർഷം 4,878 പരിശോധനകളാണ് അതോറിറ്റി നടത്തിയതെങ്കിൽ ഈവർഷം അത് 104 ശതമാനം വർധിപ്പിച്ച് 9,948 പരിശോധനകളാക്കിയെന്നും അതോറിറ്റി വ്യക്തമാക്കി.
Comments