ബംഗളൂരു: മാറ്റത്തിനൊരുങ്ങി കർണാടകയിലെ സ്‌കൂളുകൾ. സംസ്ഥാനത്തെ പ്രൈമറി, ഹൈ സ്‌കൂളുകളുടെ വികസനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് 992.16 കോടി രൂപ അനുവദിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ 6,600 ക്ലാസ്സ്മുറികളാകും നിർമിക്കുക. 2022-23 ലെ അദ്ധ്യയനവർഷ ആരംഭത്തിൽ മുഖ്യമന്ത്രി ബസവരാജ് ബെമ്മൈ കുട്ടികളുമായി നടത്തിയ ചർച്ചയിൽ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്.
സർക്കാർ അപ്പർ പ്രൈമറി സ്‌കൂളുകളിൽ 3616 ക്ലാസ് മുറികൾ 13.90 ലക്ഷം രൂപ വീതം ചെലവിലും സർക്കാർ ഹൈസ്‌കൂളുകളിൽ 2985 ക്ലാസുകൾ 16.40 ലക്ഷം രൂപ ചെലവിലും നിർമിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രീ-യൂണിവേഴ്സിറ്റി (പിയു) കോളേജുകളിൽ 1,500 ലധികം ക്ലാസ് മുറികളുടെ നിർമ്മാണത്തിനും ഫണ്ട് ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സ്‌കൂൾ വികസന പദ്ധതി, കല്യാൺ കർണാടക ഏരിയ ഡെവലപ്‌മെന്റ് ബോർഡ്, സമഗ്ര പരിസ്ഥിതി പദ്ധതി എന്നിവയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാകും സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2022 അവസാനത്തോടെ ക്ലാസ്സ്മുറികളുടെ നിർമ്മാണം പൂർത്തികരിക്കുമെന്നും വ്യക്തമാക്കി.
Comments