തിരുവനന്തപുരം: ഹിന്ദു വിശ്വാസികളെ കെഎസ്ആർടിസി ചൂഷണം ചെയ്യുകയാണെന്ന് ഹിന്ദു ഐക്യവേദി. കർക്കിടക വാവ് ബലിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് പോകുന്നവരെയാണ് കെഎസ്ആർടിസി വഞ്ചിക്കുന്നത്. തീർത്ഥസ്നാനങ്ങളിലേക്ക് പോകുന്നവരിൽ നിന്നും മുപ്പത് ശതമാനം അധികചാർജ് കെഎസ്ആർടിസി ചുമത്തുന്നുവെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ശബരിമല തീർത്ഥാടനമടക്കമുള്ള ഹിന്ദു തീർത്ഥാടനങ്ങളും, ഉത്സവങ്ങളും , വാവുബലിപോലെയുള്ള അനുഷ്ഠാന ചടങ്ങുകളും നടക്കുന്ന സമയങ്ങളിൽ സ്പെഷ്യൽ സർവ്വീസ് ഏർപ്പെടുത്തി ഹിന്ദു സമൂഹത്തിന്റെ പണം തട്ടിയെടുക്കുകയാണ് സർക്കാർ. ഇത്തരത്തിൽ ഹിന്ദു വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്ത് കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിൽ നിന്ന് ഭരണകൂടം പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
സർക്കാരുകളുടെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം കെ.എസ്.ആർ.ടി.സി.ക്ക് വന്ന നഷ്ടം ഹിന്ദുക്കളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കുന്നത് നീതീകരിക്കാൻ കഴിയില്ല. കർക്കിടക വാവിന് മുപ്പത് ശതമാനം അധിക ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Comments