തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറിന് പിന്നാലെ തിരുവനന്തപുരത്ത് സിപിഎമ്മിന് നാണക്കേടായി അടുത്ത സംഭവവും. വട്ടിയൂർക്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐക്കാരാണെന്ന വിവരം പുറത്തുവന്നതോടെയാണ് പാർട്ടി വീണ്ടും നാണക്കേടിലായത്.
മേലേത്തുമേലയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകർത്തത്. അക്രമത്തിന് പിന്നിൽ പ്രശ്‌നം പുറത്തായതോടെ പരാതി ഒതുക്കി തീർക്കാനുളള ശ്രമത്തിലാണ് സിപിഎം നേതാക്കൾ. ഇന്നലെ രാത്രിയോടെയാണ് വട്ടിയൂർക്കാവിലെ മേലേത്തുമേലയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ അക്രമമുണ്ടായത്.
ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ദിവസങ്ങളായി തുടരുന്ന വാക്കുതർക്കം രാത്രിയോടെ അക്രമത്തിലേക്കെത്തുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
അതേസമയം പോലീസിൽ പരാതി നൽകിയെങ്കിലും സംഭവം നേതാക്കൾ ഇടപെട്ട് കേസെടുക്കാതെ ഒത്തുതീർപ്പാക്കാനുളള ശ്രമത്തിലാണ്. തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് മുതിർന്ന സിപിഎം നേതാക്കൾ അറിയിച്ചെന്നാണ് പോലീസ് പറയുന്നത്.
അടുത്തിടെ എകെജി സെന്ററിന് നേരെ രാത്രി പടക്കമെറിഞ്ഞതും തുടർന്നുണ്ടായ നാണക്കേടും വിട്ടുമാറുന്നതിന് മുൻപാണ് അടുത്ത സംഭവവും തലസ്ഥാന ജില്ലയിൽ നിന്നു തന്നെ റിപ്പോർട്ട് ചെയ്യുന്നത്. എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറിൽ ഐപി ബിനു ഉൾപ്പെടെയുളള സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.
Comments