ന്യൂഡൽഹി : അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. ബംഗാളിലെ എല്ലാവർക്കും ഈ അഴിമതിയെക്കുറിച്ച് അറിയാമായിരുന്നു എന്നും പാർത്ഥ ചാറ്റർജിക്കെതിരെ നടപടിയെടുത്ത് അന്വേഷണം ശക്തമാക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ എന്തായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ധ്യാപകരെ അനധികൃതമായി റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ചാറ്റർജിയും അനുയായിയും ശനിയാഴ്ചയാണ് അറസ്റ്റിലായത്. മന്ത്രിയുടെ അനുയായി അർപിത മുഖർജിയിൽ നിന്നും 20 കോടി കണ്ടെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഈ അഴിമതിക്കേസ് ബംഗാളിലെ കൊച്ച് കുട്ടികൾക്ക് വരെ അറിയാം എന്നാണ് ആധിർ രഞ്ജൻ ചൗധരി പറഞ്ഞത്. കോടതി ഇടപെട്ടതോടെ അന്വേഷണ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ചൗധരി പറഞ്ഞു.
അതേസമയം തൃണമൂൽ കോൺഗ്രസും മന്ത്രിയെ കൈയൊഴിഞ്ഞു. കേസിൽ പെട്ടതോടെ ചാറ്റർജി മൂന്ന് തവണ മുഖ്യമന്ത്രി മമത ബാനർജിയെ വിളിച്ചെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര കടുത്ത നടപടിയായലും പാർട്ടി ഇടപെടില്ലെന്നാണ് മമത പറയുന്നത്. സത്യത്തെ അടിസ്ഥാനമാക്കി, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു വിധി പറയണം, ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചാലും പ്രശ്‌നമില്ല, ആരെങ്കിലും തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ആരും ഇടപെടില്ല. അവർ എത്ര കഠിനമായ വിധി നേരിടേണ്ടി വന്നാലും അവരെ ഒരിക്കലും പിന്തുണയ്‌ക്കില്ല, ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും മമത ബാനർജി പറഞ്ഞു
Comments