ന്യൂഡൽഹി: 5 ജി യുഗത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്‌പ്പിന് രാജ്യം ഒരുങ്ങുകയാണ്. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. 4.3 ലക്ഷം കോടി രൂപ മതിക്കുന്ന 72 ജിഗാ ഹേർട്സ് റേഡിയോ തരംഗങ്ങളാണ് ലേലം ചെയ്യുന്നത്. റിലയൻസ്, ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളും അദാനി എന്റർപ്രൈസിന്റെ യൂണിറ്റുമാണ് 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ലേലം. 20 വർഷത്തെ കാലാവധിയുള്ള മൊത്തം 72,097.85 MHz (72 GHz) സ്പെക്‌ട്രമാണ് ലേലത്തിൽ വെയ്‌ക്കുന്നത്. 600 MHz, 700 MHz, 800 MHz, 900, 900, 80, 900, 80 എന്നീ താഴ്ന്ന ഫ്രീക്വൻസി ബാൻഡുകളിലും മിഡിൽ ഫ്രീക്വൻസിയായ 3300 MHz, ഉയർന്ന 26 GHz ബാൻഡുകളിലുള്ള സ്പെക്‌ട്രത്തിനായാണ് ലേലം നടക്കുന്നത്.
റേഡിയോ തരംഗങ്ങളുടെ ആവശ്യകതയും കമ്പനികളുടെ ലേല തന്ത്രങ്ങളുമൊക്കെ ആശ്രയിച്ചാകും ലേലദിവസങ്ങൾ നീളുന്നത്. എന്തായാലും രണ്ട് ദിവസമെങ്കിലും ലേലം ഉണ്ടായിരിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ. 5 ജി ലേലത്തിലൂടെ 70,000 കോടി മുതൽ ഒരുലക്ഷം കോടി വരെ രൂപയുടെ വരുമാനമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. 4 ജിയേക്കാൾ പത്തു മടങ്ങെങ്കിലും വേഗം കൂടുതലായിരിക്കും 5 ജിയ്‌ക്ക്. ലേലത്തിൽ റിലയൻസ് ജിയോയും എയർടെലും നേട്ടമുണ്ടാക്കാനാണ് സാധ്യത.
Comments